'ക്രിസ്തുവിനെയോ ബൈബിളിനെയോ വിശ്വാസത്തെയോ മുറിപ്പെടുത്തുന്നില്ല, മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്താതെ ഇത് അവസാനിപ്പിക്കൂ'

നാദിര്‍ഷ ചിത്രം ‘ഈശോ’യ്ക്ക് നേരെ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സൈലക്‌സ് എബ്രഹാം. ഈശോ എന്ന ചിത്രത്തില്‍ ആദ്യം മുതല്‍ അവസാനം വരെ പ്രവര്‍ത്തിച്ച ഒരാളെന്ന നിലയിലും ഒരു ക്രിസ്തീയ വിശ്വാസി എന്ന നിലയ്ക്കും ഈ ചിത്രത്തില്‍ ക്രിസ്തുവിനെയോ ബൈബിളിനെയോ വിശ്വാസത്തെയോ മുറിപ്പെടുത്തുന്നതായി ഒന്നും തന്നെയില്ല എന്ന് സൈലക്‌സ് പറയുന്നു.

ചിത്രത്തിന്റെ കഥയോ ഉള്ളടക്കമോ അറിയാതെ സിനിമയ്ക്കും സംവിധായകനുമെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങളും കുറ്റപ്പെടുത്തലുകളും മതമോ രാഷ്ട്രീയമോ കൂട്ടിക്കലര്‍ത്താതെ അവസാനിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു എന്നാണ് സൈലക്‌സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സൈലക്‌സ് അബ്രഹാമിന്റെ കുറിപ്പ്:

ഈശോ എന്ന ചിത്രത്തില്‍ ആദ്യം മുതല്‍ അവസാനം വരെയും ചീഫ് അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഒരാളെന്ന നിലയിലും ഒരു ക്രിസ്തീയ വിശ്വാസി എന്ന നിലക്കും ഈ ചിത്രത്തില്‍ ക്രിസ്തുവിനെയോ ബൈബിളിനെയോ വിശ്വാസത്തെയോ മുറിപ്പെടുത്തുന്നതായി ഒന്നും തന്നെയില്ല.

നമ്മളില്‍ ഒരുവനെ പോലെ ഒരു സാധാരണക്കാരന്റെ ജീവിതം തുറന്നു കാട്ടുന്ന ഈ ചിത്രത്തിനെതിരെ കഥയോ, ഉള്ളടക്കമോ, കഥാസന്ദര്‍ഭങ്ങളോ അറിയാതെ അതില്‍ വര്‍ക്കു ചെയ്തവരെയും ചിത്രത്തിന്റെ സംവിധായകനെതിരായും നടന്നു കൊണ്ടിരിക്കുന്ന ദുഷ്പ്രചാരണങ്ങളും കുറ്റപ്പെടുത്തലുകളും എല്ലാം മതമോ രാഷ്ട്രീയമോ കൂട്ടിക്കലര്‍ത്താതെ നിങ്ങളില്‍ ഒരുവനെ പോലെ തന്നെ മറ്റുള്ളവരെയും കണ്ടുകൊണ്ടു ഈ ചിത്രത്തിനെതിരായ എല്ലാ വിമര്‍ശനങ്ങളും അവസാനിപ്പിക്കണമെന്ന് എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ താഴ്മയായി അപേക്ഷിക്കുന്നു.