'ഇഷ്ടമാണ്, വിവാഹം ചെയ്യാമെന്ന് പറഞ്ഞ് 80 ലക്ഷം വാങ്ങി'; നടന്‍ ആര്യ വഞ്ചിച്ചെന്ന് ജര്‍മ്മന്‍ യുവതി

തെന്നിന്ത്യന്‍ താരം ആര്യ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചതായി പരാതി. ജര്‍മ്മന്‍ യുവതിയായ വിദ്ജ നവരത്‌നരാജ ആണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.

ചെന്നൈയില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നയാളാണ് ഈ യുവതി. ചെന്നൈയില്‍ ആര്യയെ പരിചയപ്പെടുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമകള്‍ കുറഞ്ഞു, സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട് എന്ന് പറയുകയും, സാമ്പത്തിക സഹായം ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് യുവതി പറയുന്നത്.

തന്നെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാമെന്നും ആര്യ പറഞ്ഞു. വഞ്ചിക്കുകയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. ഇതുപോലെ നിരവധി പേരെ ആര്യ വഞ്ചിച്ചിട്ടുള്ളതായി അറിഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ ആര്യയും മാതാവും ഭീഷണിപ്പെടുത്തി. തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമവും നടത്തി.

നിയമത്തിന് തന്നെ സഹായിക്കാന്‍ കഴിയില്ലെന്നും അവര്‍ക്ക് പിടിപാടുണ്ടെന്നും പറഞ്ഞു. പരസ്പരം സംസാരിച്ചതിന്റേയും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റേയും തെളിവുകള്‍ കൈവശമുണ്ട്. നീതി ലഭിക്കുമെന്ന് കരുതുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

നേരത്തെ റിയാലിറ്റി ഷോയിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ ശ്രമിച്ച ആര്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആഗ്രഹിച്ചത് പോലെയുള്ള ആളെ കിട്ടിയില്ലെന്നും, ഇവരില്‍ ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്ക് വിഷമമാവുമെന്നും പറഞ്ഞ് നടന്‍ പിന്‍മാറുകയായിരുന്നു. പിന്നീട് നടി സയേഷയെയാണ് താരം വിവാഹം ചെയ്തത്.