ആ ദിവസങ്ങള്‍ എന്നും ഓര്‍ത്തുവെയ്ക്കുന്നതാക്കിയാണ് അദ്ദേഹം പോയത്: കൊച്ചുപ്രേമന്‍

നടന്‍ കൊച്ചുപ്രേമന്റെ അകാലവിയോഗത്തിന്റെ വേദനയില്‍ നിന്ന് സിനിമാലോകവും ആരാധകരും ഇതുവരെ മുക്തരായിട്ടില്ല. ഇപ്പോഴിതാ തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകന്റെ ഓര്‍മ്മകളില്‍ നടന്‍ ബിജു മേനോന്‍ പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

‘തങ്കം’ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലെ കൊച്ചുപ്രേമനൊപ്പമുള്ള ഓര്‍മ്മകളാണ് അദ്ദേഹം പങ്കുവെച്ചത്.’ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങള്‍ ഞങ്ങള്‍ക്ക് ഓര്‍ത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമന്‍ ചേട്ടന്‍ പോയത്.

ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്നോ രണ്ടൊ സീനുകള്‍ അദ്ദേഹത്തിന്റെതായി പടത്തിലുണ്ട്. ചേട്ടന്റെ വര്‍ക്കിനോടുള്ള പാഷന്‍ വലിയ പാഠമാണ്. തങ്കത്തിന്റെ കാര്‍ന്നൊര്‍ക്ക് വിട’, ബിജു മേനോന്‍ കുറിച്ചു.

ഡിസംബര്‍ നാലിന് ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കൊച്ചുപ്രേമന്റെ അന്ത്യം. തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് എന്ന ഗ്രാമത്തില്‍ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂണ്‍ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളില്‍ പൂര്‍ത്തിയാക്കിയ കൊച്ചുപ്രേമന്‍ തിരുവനന്തപുരം എം ജി കോളേജില്‍ നിന്ന് ബിരുദം നേടി. കെഎസ് പ്രേംകുമാര്‍ എന്നതാണ് ശരിയായ പേര്.