ബി. ഉണ്ണികൃഷ്ണന്റെ ഭാഗ്യ സിനിമയാകാന്‍ 'ക്രിസ്റ്റഫര്‍'

എല്ലാം വെട്ടിപ്പിടിയ്ക്കുന്ന സ്വാര്‍ത്ഥനായ പഞ്ചായത്ത് പ്രസിഡന്റ് അതായിരുന്നു ‘വിശ്വനാഥ പണിക്കര്‍’. കമ്മ്യൂണിസ്റ്റുകാരനായ കാസ്ട്രോ വറീത് വിശ്വനാഥപണിക്കരുടെ കണ്ണിലെ കരടായിരുന്നു. അങ്ങനെ കാര്യങ്ങള്‍ മുന്നോട്ടു പോകവെയാണ് താഴെ കീഴ്പ്പാടം പഞ്ചായത്ത് സെക്രട്ടറിയായി ചെറുപ്പക്കാരിയായ ജാനകി ചുമതലയേല്‍ക്കുന്നത്. ജാനകി പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതികള്‍ ഓരോന്നായി കുത്തിപ്പൊക്കാന്‍ തുടങ്ങി. എന്നാല്‍ അതിലൊന്നും പണിക്കര്‍ കുലുങ്ങിയില്ല. അയാള്‍ മറുതന്ത്രങ്ങള്‍ ആവിഷ്‌ക്കരിയ്ക്കുന്നതിനിടെ മറ്റൊരാള്‍ കൂടി പഞ്ചായത്തിലെത്തി.

ചെറുപ്പക്കാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ബേബി സാമുവല്‍. ഇവര്‍ രണ്ട് പേരും ലക്ഷ്യമിട്ടത് അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന പ്രസിഡന്റിനെയായിരുന്നു. മമ്മൂട്ടി ഒരേ സമയം നായകനും വില്ലനുമാകുന്ന വിശ്വനാഥ പണിക്കരുടെ പതനം അവിടെയാണ്. വിശ്വനാഥ പണിക്കര്‍ എന്ന വേഷം മമ്മൂട്ടി ‘പ്രമാണി’ എന്ന സിനിമയില്‍ ഗംഭീരമാക്കിയിരുന്നു. ബി. ഉണ്ണികൃഷ്ണന്റെ സംവിധാന മികവും ശ്രദ്ധിക്കപ്പെട്ടു. 2010 മാര്‍ച്ചില്‍ റിലീസ് ചെയ്ത പ്രമാണിക്ക് ശേഷം 13 വര്‍ഷങ്ങള്‍ക്കിപ്പുറം ബി. ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുകയാണ്. ‘ക്രിസ്റ്റഫര്‍’ എന്ന പുതിയ സിനിമയുമായി ബി.ഉണ്ണികൃഷ്ണന്‍-മമ്മൂട്ടി കോംമ്പോ വീണ്ടും സ്‌കീനിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്.

‘ഇത് ജനാധിപത്യ വിരുദ്ധമാണ്, കാര്യമായി എന്തോ സംഭവിക്കാന്‍ പോകുന്നുണ്ട്…..എനിക്ക് അയാളുടെ കഥയും ചരിത്രവും അറിയണം……’ ക്രിസ്റ്റഫറിന്റെ ടീസറിലെ ചില വാക്കുകളാണിത്. പ്രേക്ഷകര്‍ക്ക് സസ്‌പെന്‍സ് ഒരുക്കികൊണ്ടാണ് ക്രിസ്റ്റഫര്‍ സിനിമയുടെ ടീസറുകളും ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളും എത്തിയത്. പ്രഖ്യാപനം മുതല്‍ തന്നെ സിനിമ ഏറെ ഹൈപ്പ് നേടിയിരുന്നു. ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ് ലൈന്‍ വരെ സിനിമ ഒരു സസ്‌പെന്‍സ് ത്രില്ലറാകും എന്ന പ്രതീക്ഷകളും പ്രേക്ഷകന് നല്‍കി. ക്രിസ്റ്റഫറില്‍ DPCAW എന്ന അന്വേഷണ ഏജന്‍സിയുടെ തലവനായ ക്രിസ്റ്റഫര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

79 ദിവസം കൊണ്ടായിരുന്നു സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണ ആണ്. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ തെന്നിന്ത്യന്‍ താരം വിനയ് റായും എത്തുന്നുണ്ട്. വിനയ് റായ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.

നിരവധി ത്രില്ലര്‍ സിനിമകള്‍ ഒരുക്കിയിട്ടുള്ള ബി. ഉണ്ണികൃഷ്ണിന്‍ നിന്നും പ്രേക്ഷകര്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ..  അതുകൊണ്ട് തന്നെ ക്രിസ്റ്റഫര്‍ എങ്ങനെയാകും എന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകരും. പുതുമുഖ സംവിധായകര്‍ക്കും പരീക്ഷണ സിനിമകള്‍ക്കും ഡേറ്റ് നല്‍കാറുള്ള മമ്മൂട്ടി എന്ന താരത്തിന്റെ സിനിമ മോശമാകാനും വഴിയില്ല. അതിനാല്‍ തന്നെ ഫെബ്രുവരി 9ന് റിലീസ് ചെയ്യുന്ന സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.