'അവതാര്‍ 2'വിന് ഇന്ത്യയില്‍ റെക്കോഡ് പ്രീ ബുക്കിംഗ്!

ജെയിംസ് കാമറൂണിന്റെ ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’ നാളെ തിയേറ്ററുകളിലെത്തും. സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ദ വേ ഓഫ് വാട്ടര്‍. സിനിമ കാണാനായി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍ പറയുന്നത്.

ഇന്ത്യയില്‍ നിന്ന് മാത്രം  അഞ്ചര ലക്ഷത്തോളം ടിക്കറ്റുകള്‍ ഇതുവരെ വിറ്റുപോയി എന്നാണ് റിപ്പോര്‍ട്ടുകള്‍. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവതാറിന്റെ രണ്ടാം ഭാഗം എത്തുന്നത്. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളില്‍ ചിത്രം എത്തും.

സിനിമാ ചരിത്രത്തില്‍ മറ്റൊരു പുതിയ റെക്കോര്‍ഡ് ആണ് സിനിമ ഉണ്ടാക്കാന്‍ ഒരുങ്ങുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ട്രെയ്ലറും ഒക്കെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകരെ ഹരം കൊള്ളിച്ചിട്ടുണ്ട്. 2009ല്‍ ‘അവതാര്‍’ എത്തിയപ്പോഴും റെക്കോര്‍ഡ് നേട്ടങ്ങള്‍ ഉണ്ടായിരുന്നു.

237 മില്യണ്‍ യുഎസ് ഡോളര്‍ ചിലവില്‍ വന്ന ചിത്രം ആകെ 2.8 ബില്യണ്‍ യുഎസ് ഡോളറാണ് വാരിക്കൂട്ടിയത്. ജെയിംസ് കാമറൂണിന്റെ തന്നെ ‘ടൈറ്റാനിക്’ സിനിമയുടെ റെക്കോര്‍ഡാണ് അവതാര്‍ തകര്‍ത്തത്. ന്യൂസിലാന്‍ഡിലെ വെറ്റ (WETA) ഡിജിറ്റല്‍ എന്ന കമ്പനിയാണ് അവതാറിന്റെ ഗ്രാഫിക്സുകള്‍ നിര്‍മ്മിച്ചത്.

നാവികളായി അഭിനയിച്ച അഭിനേതാക്കളുടെ തലയോട് ചേര്‍ത്ത് വെച്ച ക്യാമറകള്‍ ഉപയോഗിച്ച് അവരുടെ എക്സ്പ്രഷന്‍സ് പകര്‍ത്തുകയും അതുപയോഗിച്ച് സിജി വര്‍ക്കുകള്‍ ചെയ്യുകയും, 60 ശതമാനത്തോളം ഫോട്ടോ റിയലിസ്റ്റിക് സിജിഐ വര്‍ക്കുകള്‍ ഉള്‍പെടുത്തിയതുമായിരുന്നു ഈ സിനിമ. അതിനായി മോഷന്‍ കാപ്ചര്‍ ടെക്‌നോളജിയും ഉപയോഗിച്ചിരുന്നു.