ആരുടെയും എല്ലൊടിയാത്തത് തന്നെ വലിയ ഭാഗ്യം; ഇടി കൊള്ളുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നെന്ന് ആര്യ

പാ രഞ്ജിത്ത് സംവിധാനം ചെയ്ത പുതിയ ചിത്രം സര്‍പാട്ട പരമ്പരൈയിലെ ബോക്‌സിംഗ് രംഗങ്ങളെക്കുറിച്ച് നടന്‍ ആര്യ. ഇത്തരം സീനുകള്‍ എടുക്കുമ്പോള്‍ അടിയും ഇടിയും കൊള്ളുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ഇന്ത്യാ ടുഡേയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഒട്ടുമിക്കവര്‍ക്കും കുറെ മുറിവുകള്‍ പറ്റിയിട്ടുണ്ട്. പക്ഷെ ഒന്നും അത്രക്ക് ഗുരുതരമായില്ല. ആരുടെയും എല്ലൊടിഞ്ഞില്ല എന്നത് തന്നെ മഹാഭാഗ്യമാണ്,” ആര്യ പറഞ്ഞു. ഷൂട്ട് ചെയ്യുന്ന സമയത്ത് അപ്പുറത്തുള്ളയാളെ ഇടിക്കുന്ന ശബ്ദം കേള്‍ക്കുന്നത് വരെ പാ രഞ്ജിത്ത് ഷോട്ടിന് കട്ട് പറയില്ലെന്നും ആര്യ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സര്‍പാട്ടയിലെ ബോക്സര്‍ കഥാപാത്രമായി മാറാന്‍ നടത്തിയ പരിശീലനത്തെ കുറിച്ചും ആര്യ വിശദീകരിച്ചു. ജൂലൈ 22ന് ആമസോണില്‍ റിലീസ് ചെയ്ത സര്‍പാട്ട പരമ്പരൈയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

സന്തോഷ് നാരായണന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളി ജി. ക്യാമറയും സെല്‍വ ആര്‍.കെ. എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. 1970കളില്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്സിംഗ് കള്‍ച്ചറാണ് ചിത്രത്തിന്റെ പശ്ചാത്തലം.