അവസാന ചിത്രം 'വാരിസ്' കാണാനായില്ല; കലാസംവിധായന്‍ സുനില്‍ ബാബു അന്തരിച്ചു

കലാ സംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ സുനില്‍ ബാബു (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ്. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിലെ തിരക്കുള്ള കലാ സംവിധായകനായിരുന്നു സുനില്‍.

വിജയ് ചിത്രം ‘വാരിസി’ലാണ് അവസാനം പ്രവര്‍ത്തിച്ചത്. ഈ ചിത്രം റിലീസാകാനിരിക്കെയാണ് മരണം. അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

മൈസൂരു ആര്‍ട്‌സ് കോളജിലെ പഠനത്തിനു ശേഷം കലാ സംവിധായകന്‍ സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. മലയാളത്തില്‍ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂര്‍ ഡെയ്സ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

ബോളിവുഡില്‍ എംഎസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി, ഗജിനി, ലക്ഷ്യ, സ്‌പെഷല്‍ ചൗബീസ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു ഇംഗ്ലിഷ് ചിത്രത്തിനും കലാ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

കാലിലുണ്ടായ ചെറിയ നീരിനെ തുടര്‍ന്നാണ് മൂന്നു ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മല്ലപ്പള്ളി കുന്നന്താനം രാമമംഗലം തങ്കപ്പന്‍ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ്. ഭാര്യ: പ്രേമ. മകള്‍: ആര്യ സരസ്വതി.