മീ ടൂ കേസ് , തെളിവില്ലെന്ന് പൊലീസ്; അര്‍ജുന്‍ സര്‍ജയ്ക്ക് ക്ലീന്‍ ചിറ്റ്

മീ ടൂ ആരോപണക്കേസില്‍ തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കി. ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് (എ.സി.എം.എം) കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പൊലീസ് അറിയിച്ചു. തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ മലയാളി നടിയാണ് അര്‍ജുനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചിരുന്നത്. ഷൂട്ടിംഗിനിടെ അര്‍ജുന്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. കബണ്‍ പാര്‍ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ അര്‍ജുനെ കുറ്റവിമുക്തനാക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

2018 ഒക്ടോബറിലാണ് നടി സാമൂഹിക മാധ്യമത്തിലൂടെ അര്‍ജുന്‍ സര്‍ജയ്‌ക്കെതിരേ മീ ടൂ ആരോപണമുന്നയിച്ചത്. ‘വിസ്മയ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ റിഹേഴ്സല്‍ സമയത്ത് അര്‍ജുന്‍ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം.

സിനിമയില്‍ അര്‍ജുന്റെ ഭാര്യയുടെ വേഷത്തിലായിരുന്നു അവര്‍ അഭിനയിച്ചത്. കബണ്‍ പാര്‍ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. തെളിവുകളുടെ അഭാവത്തില്‍ അര്‍ജുന്‍ സര്‍ജയെ കുറ്റവിമുക്തനാക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അര്‍ജുനെതിരേ ആരോപണമുയര്‍ന്നതിനു പിന്നാലെ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് (കെ.എഫ്.സി.സി.) ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയിരുന്നു.