അന്യഭാഷാ സിനിമകള്‍ ഭരിച്ച 2022; ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ചിത്രങ്ങള്‍ ഇവയൊക്കെ...

എത്ര ദിവസത്തോളം സിനിമ പ്രദര്‍ശിപ്പിച്ചു എന്നതായിരുന്നു ഒരു കാലത്ത് സിനിമകള്‍ നേടിയ വിജയത്തിന്റെ അളവുകോല്‍ ആയി പരിഗണിച്ചിരുന്നത്. എന്നാല്‍ വൈഡ് റിലീസിന്റെയും ഒ.ടി.ടിയുടെയും ഒക്കെ വരവോടെ ഒരു സിനിമ എത്ര ദിവസം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു എന്ന ചോദ്യത്തിന് പ്രസക്തിയില്ലാതെ ആയി. ബോക്‌സോഫീസില്‍ എത്രത്തോളം ഇംപാക്ട് ഉണ്ടാക്കുന്നു എന്നതായി സിനിമയുടെ വിജയത്തിന്റെ അളവുകോല്‍. 2022 കഴിയാറാകുമ്പോള്‍ തിയേറ്ററില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവിടാറുണ്ട്.

ഏരീസ് പ്ലക്‌സില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ സിനിമകളുടെ ലിസ്റ്റ് ആണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ സിനിമയുടെയും എത്ര ടിക്കറ്റുകള്‍ വിറ്റുവെന്നും എത്ര രൂപ നേടിയെന്നും ഈ ലിസ്റ്റിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരുപാട് നല്ല മലയാള സിനിമകള്‍ ഈ വര്‍ഷം റിലീസ് ചെയ്തിട്ടുണ്ട്. എന്നാല്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ എടുത്ത് നോക്കിയാല്‍ അന്യഭാഷ സിനിമകളാണ് കേരളത്തിലെ തിയേറ്ററുകള്‍ ഭരിച്ചതെന്ന് മനസിലാകും.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് ‘കെജിഎഫ് 2’വിന്റെതാണ്. 67,580 ടിക്കറ്റുകളാണ് വിറ്റുപോയത്. ഒന്നര കോടിക്കടുത്ത് രൂപയാണ് സിനിമയ്ക്ക് ഏരീസ് പ്ലക്‌സില്‍ നിന്നും ലഭിച്ചത്. കെജിഎഫ് ചാപ്റ്റര്‍ വണ്ണിന്റെ ഗംഭീര വിജയത്തിന് ശേഷം കെജിഎഫ് ചാപ്റ്റര്‍ 2വിനായി ലോകമെമ്പാടമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. സംവിധായകന്‍ പ്രശാന്ത് നീലും നായകന്‍ യഷും ഒന്നിച്ചപ്പോള്‍ കന്നഡ സിനിമയില്‍ നിന്നും വീണ്ടുമൊരു ചരിത്രം പിറന്നു. 100 കോടി മുടക്കി ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച സിനിമ 1,250 കോടിയാണ് ആഗോള തലത്തില്‍ നിന്നും വാരിക്കൂട്ടിയത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലാഭം നേടിയ സിനിമകളില്‍ ഒന്നാണ് കെജിഎഫ് 2.

രണ്ടാം സ്ഥാനത്ത് കമല്‍ ഹാസന്‍ ചിത്രം ‘വിക്രം’ ആണ്. 46,048 ടിക്കറ്റുകളാണ് വിറ്റു പോയത്. 91 ലക്ഷം രൂപ കളക്ഷന്‍ ആണ് സിനിമ നേടിയത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ സിനിമ ആഗോള ബോക്സോഫീസില്‍ നിന്നും 426 കോടി രൂപയാണ് നേടിയത്. ഏറെക്കാലമായി സിനിമയില്‍ സജീവമല്ലാതിരുന്ന ഉലകനായകന് ഗംഭീരമായ തിരിച്ചു വരവാണ് വിക്രം സമ്മാനിച്ചത്. വെറുമൊരു വിജയമായിരുന്നില്ല വിക്രത്തിന്റേത്, മറിച്ച് തമിഴ്നാട്ടിലെ ബോക്സോഫീസില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമയായി അത് മാറി. ബോക്സോഫീസ് റെക്കോര്‍ഡുകളില്‍ രജനി-വിജയ്-അജിത് സിനിമകളെ പിന്നിലാക്കാനും കമല്‍ഹാസന് കഴിഞ്ഞു.

മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്’ 39, 013 ടിക്കറ്റുകളാണ് വിറ്റു പോയത്. 70.6 ലക്ഷം രൂപയാണ് സിനിമ നേടിയത്. 500 കോടിയാണ് സിനിമ ആഗോള തലത്തില്‍ നിന്നും നേടിയത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള രണ്ട് സിനിമാറ്റിക് ഭാഗങ്ങളില്‍ ആദ്യത്തേതാണ് ഇത്. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം 2023-ല്‍ എത്തും. ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, തൃഷ, ജയറാം, ജയം രവി, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ശരത് കുമാര്‍, പാര്‍ഥിപന്‍ തുടങ്ങി വലിയ താരനിരയായിരുന്നു സിനിമയില്‍ അണിനിരന്നത്.

ബാഹുബലിയുടെ ബ്രഹ്‌മാണ്ഡ വിജയത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്ത സിനിമയാണ് ട്രിപ്പിള്‍ ആര്‍. 37,523 ടിക്കറ്റുകളാണ് വിറ്റു പോയത്. 67 ലക്ഷത്തിനടുത്ത് കളക്ഷന്‍ ആണ് സിനിമ നേടിയത്. 550 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സിനിമ 1,200 കോടി രൂപയാണ് ആഗോള കളക്ഷന്‍ നേടിയത്. ഏറെക്കാലത്തിന് ശേഷം ഒരു ഇന്ത്യന്‍ ചിത്രം വിദേശ രാജ്യങ്ങളില്‍, പ്രത്യേകിച്ചും അമേരിക്കയിലും ജപ്പാനിലും വലിയ വിജയമാകുന്നത് ട്രിപ്പിള്‍ ആറിലൂടെയാണ്. ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായത്.

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ജയ ജയ ജയ ജയഹേ സിനിമയുടെ 35,333 ടിക്കറ്റുകളാണ് വിറ്റു പോയത്. 64 അര ലക്ഷത്തോളം കളക്ഷന്‍ സിനിമ നേടിയിരുന്നു. സമൂഹം അഡ്രസ്സ് ചെയ്യപ്പെടേണ്ട ചില വിഷയങ്ങളെ നര്‍മ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച സിനിമയ്ക്ക് തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴും സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

മറ്റൊരു കന്നഡ ചിത്രമായ കാന്തരയ്ക്ക് 33,484 ടിക്കറ്റുകളാണ് വിറ്റു പോയത്. സിനിമ 59 അര ലക്ഷം രൂപ തിയേറ്ററില്‍ നിന്നും നേടിയിട്ടുണ്ട്. ഭീഷ്മ പര്‍വ്വം, തല്ലുമാല, ഹൃദയം, ജന ഗണ മന, അവതാര്‍: വേ ഓഫ് വാട്ടര്‍ എന്നീ സിനിമകളാണ് ഏരീസ് പ്ലക്‌സില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മറ്റ് സിനിമകള്‍.