'അപ്പേ നമ്മടെ പടം റിലീസാണ്.. തിയേറ്ററില്‍ എന്റരികില്‍ ഒരു സീറ്റ് ഞാന്‍ ഒഴിച്ചിടും ഒപ്പം ഉണ്ടാവണം'

സണ്ണി വെയ്‌നും ഗൗരി കിഷനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന അനുഗ്രഹീതന്‍ ആന്റണി സിനിമ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ സിനിമ റിലീസാകുമ്പോള്‍ സിനിമയിലെത്താന്‍ കരുത്തായ അച്ഛനെ ഓര്‍ത്ത് ചിത്രത്തിന്റെ സംവിധായകന്‍ പ്രിന്‍സ് ജോയ്. തന്റെ സിനിമ കാണാന്‍ അപ്പന്‍ ഒരുപാട് ആഗ്രഹിച്ചതാണ് ഇന്ന് തിയേറ്ററില്‍ തന്റരികില്‍ ഒരു സീറ്റ് ഒഴിച്ചിടുമെന്നും ഒപ്പം ഉണ്ടാവണമെന്നും പ്രിന്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രിന്‍സ് ജോയ്‌യുടെ കുറിപ്പ്:

എന്ന് തുടങ്ങിയെന്ന് കൃത്യമായി ഓര്‍മ്മയില്ലാത്ത ഒരു വട്ടിന്റെ പിറകെ യാത്രതിരിച്ചിട്ട് എട്ടു വര്‍ഷങ്ങള്‍ക്ക് മുകളിലായി. ചുറ്റുമുള്ളര്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്, “ലക്ഷ്യമില്ലാത്ത ഈ കപ്പല്‍ എങ്ങോട്ടണെന്ന്..? ”

ആരെയും പറഞ്ഞു മനസിലാക്കാന്‍ ഞാന്‍ തുനിഞ്ഞില്ല. വ്യക്തതയുള്ള ഒരുത്തരം എന്റെ പക്കല്‍ ഇല്ലാതിരുന്നത് തന്നെയാണ് പ്രധാന കാരണം.! ഇരുപത് വയസ്സ് തികയും മുന്നേ എറണാകുളത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് പിടിച്ചതാണ്. കുചേലന്റെ പക്കലുണ്ടാരുന്ന അവല്‍ പൊതി പോലെ കയ്യിലുണ്ടാരുന്നത് കൗമാരവും യൌവ്വനവും കുഴച്ചുണ്ടാക്കിയ രണ്ടു ഹ്രസ്വചിത്രങ്ങള്‍ ആയിരുന്നു. (എട്ടുകാലി, ഞാന്‍ സിനിമാമോഹി) അവയൊന്നും മഹത്തരമായ വര്‍ക്കുകള്‍ അല്ലെങ്കിലും ചെന്നു കേറി മുട്ടിയ പടിവാതിലുകളിലൊക്കെ അവ മൂലം തുറക്കപ്പെട്ടിട്ടുണ്ട്.

“നീ സിനിമയില്‍ ഒന്നും അസിസ്റ്റ് ചെയ്യണ്ട.. പോയി സിനിമ ചെയ്യ്” എന്നു പറഞ്ഞ ആശാന്‍ മിഥുന്‍ ചേട്ടന്‍ ഉള്‍പ്പെടെ.. യാത്രകളിലുടനീളം വഴി വെട്ടി തന്നവരും.. വഴി വിളക്കായി മാറി നിന്നവരും.. വിശന്നപ്പോ പൊതിച്ചോറ് തന്നവരും.. തളര്‍ന്നപ്പോ വേഗം പകര്‍ന്നവരുമായ ഒരുപാട് ആളുകള്‍ ജീവിത്തിലുണ്ട്.

സണ്ണിവെയ്ന്‍ എന്ന മനുഷ്യന്‍ കൂടെ ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും ഞങ്ങള്‍ക്ക് സാദ്ധ്യമാകുമായിരുന്നില്ല. അഞ്ചു വര്‍ഷം മുന്‍പ് നിങ്ങള്‍ ഞങ്ങള്‍ക്ക് തന്നൊരു വാക്കിന്.. സമയത്തിന്.. ഇന്നെന്റെ ജീവിതത്തോളം മൂല്യമുണ്ട്. പകുത്തു നല്‍കാന്‍ സ്‌നേഹവും കടപ്പാടും ഞാന്‍ ബാക്കി വെയ്ക്കുന്നു. നിലത്തു വീണുടഞ്ഞുപോയ ഒരു മണ്‍കുടത്തെ വിളക്കിയെടുത്തു വീണ്ടും ചേര്‍ത്ത് വെച്ച പ്രൊഡ്യൂസര്‍ ഷിജിത്തേട്ടന്‍.. ഈ സിനിമ വെള്ളി വെളിച്ചം കാണുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ ഉള്ളത് കൊണ്ട് മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു ! നന്ദി..എന്നെയും എന്റെ സ്വപ്നങ്ങളെയും സംരക്ഷിച്ചതിന്.

എന്റെ സ്വപ്നങ്ങളെ ഞാന്‍ പരിരക്ഷിക്കുന്നതിനിടയില്‍ എനിക്ക് കൈമോശം വന്ന ബന്ധങ്ങള്‍.. നഷ്ടമായ സുഹൃത്തുക്കള്‍.. എല്ലാവരോടും ഹൃദയത്തില്‍ തൊട്ട് മാപ്പ്. എന്റെ കാടടച്ചുള്ള വെടിയൊച്ചകളെ യുദ്ധ കാഹളമായി കണ്ടു പീരങ്കികളായി പറന്നു പണിയെടുത്ത സഹസംവിധായകരായ സുഹൃത്തുക്കള്‍.. നിങ്ങളുടെയൊക്കെ മെച്ചത്തിലാണ് ഞാനെന്റെ ആത്മവിശ്വാസം വളര്‍ത്തിയെടുത്തത്!

അശ്വിന്‍, ജിഷ്ണു നിങ്ങള്‍ എന്നെയേല്പിച്ചത് ഒരു മൂലകഥ മാത്രമായിരുന്നില്ല.! ഒരു മാരത്തോണ്‍ ഓട്ടത്തിന്റെ ദീപശിഖ കൂടിയാണ്! ഒരുപാട് സ്‌നേഹം! നിങ്ങളെ ഒരു നേട്ടമായി കാണാനാണ് എനിക്കിഷ്ടം നവീന്‍ ചേട്ടാ.. അതൊരു ലൈഫ് ടൈം സെറ്റില്‍മെന്റ് ആണ്! ഡിഗ്രി കഴിഞ്ഞു പോസ്റ്റ് ഗ്രാജുവേഷന്‍ വേണോ സിനിമ വേണോ എന്ന് ചിന്തിച്ചിരുന്ന സമയത്ത് തന്റെ മുഷിഞ്ഞ പോക്കറ്റില്‍ നിന്ന് 2000 രൂപയെടുത്തു എനിക്ക് നേരെ നീട്ടിയശേഷം “തോറ്റുപോയവരെ നോക്കാതെ ഒന്ന് പോയി ശ്രമിച്ചു നോക്കടാ” എന്ന് പറഞ്ഞ എന്റെ അഹങ്കാരം..

എന്റെ അപ്പ ഇന്നെന്റെ കൂടെയില്ല.. മതപഠനത്തിന് വിടാതെ ശക്തിമാന്‍ കാട്ടിതന്നു…സിനിമ പഠിക്കാന്‍ വണ്ടികാശ് തന്നുവിട്ടു…പാകിയ വിത്ത് പാഴല്ലന്ന് ലോകത്തോട് ഉച്ചത്തില്‍ പറഞ്ഞു..തന്നോളം ആയപ്പോ താനെന്ന് വിളിച്ചു..പകരമൊന്നും വാങ്ങാതെ, ചോദിക്കാതെ.. പറയാതെ പൊയ്ക്കളഞ്ഞു..എന്റെ സിനിമ കാണാതെയാണ് അപ്പേ നിങ്ങള് പോയത്…നാളെ നമ്മടെ പടം റിലീസാണ്..അത് കാണാന്‍ ഒരുപാട് കൊതിച്ചതാണെന്നറിയാം! തിയറ്ററില്‍ എന്റരികില്‍ ഒരു സീറ്റ് ഞാന്‍ ഒഴിച്ചിടും ഒപ്പം ഉണ്ടാവണം.