കൈയില്‍ പണമില്ല; ഡിസ്‌കൗണ്ട് സ്റ്റോറില്‍ നിന്ന് വസ്ത്രം വാങ്ങി ആംബര്‍ ഹേഡ്

ജോണി ഡെപ്പുമായുള്ള മാനനഷ്ടക്കേസില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ നടി ആംബര്‍ ഹേഡ് വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് റിപ്പോര്‍ട്ട്. 1.5 കോടിയാണ് ജോണിക്ക് ഹേഡ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. ന്യൂയോര്‍ക്കിലെ ഡിസ്‌കൗണ്ട് സ്റ്റോര്‍ സന്ദര്‍ശിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

സഹോദരി വിറ്റ്‌നി ഹെന്റിക്വസിനൊപ്പമാണ് ആംബര്‍ ഡിസ്‌കൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറായ ടിജെ മാക്‌സിലെത്തിയത്. ഇവിടെ വസ്ത്രങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. വെള്ള ഷര്‍ട്ടും ജീന്‍സും ധരിച്ച് സ്റ്റോറിന്റെ ഇടനാഴിയിലൂടെ നടന്നുനീങ്ങുന്ന ആംബറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തനിക്ക് നേരെ ക്യാമറ തിരിയുന്നതു കണ്ടപ്പോള്‍ ആംബര്‍ പൊട്ടിച്ചിരിച്ചു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് പറയുമ്പോഴും നടി ഈയിടെ സ്വകാര്യജെറ്റില്‍ യാത്ര ചെയ്തത് ട്രോളുകള്‍ക്ക് വഴിവച്ചിരുന്നു.

2015ലാണ് ആംബറും ജോണി ഡെപ്പും വിവാഹിതരാകുന്നത്. 2017ല്‍ വേര്‍പിരിയുകയും ചെയ്തു. 2018ല്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നുവെന്ന് ആംബര്‍ വെളിപ്പെടുത്തിയിരുന്നു. ഡെപ്പിന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും അദ്ദേഹം മാനനഷ്ടത്തിന് കേസ് കൊടുത്തു.

കേസില്‍ ജോണി ഡെപ്പിന് അനുകൂലമായിട്ടായിരുന്നു വിധി. ആംബര്‍ ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധിച്ചത്.