ചെലര്‍ത് പെട്ടെന്ന് ശരിയാവും, ചെലര്‍ത് ശരിയാവൂല്ല, പെട്ടെന്ന് ശരിയായില്ലെങ്കി ഇമ്മക്ക് കൊയപ്പം ഇല്ല; ലക്ഷങ്ങള്‍ കടന്ന് സംഭാവന തുക, അലി അക്ബറിന്റെ പോസ്റ്റ്

വാരികുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി അലി അക്ബര്‍ ഒരുക്കുന്ന “1921”ന് ഇതുവരെ ലഭിച്ച തുക പങ്കുവെച്ച് സംവിധായകന്‍. ക്രൗഡ് ഫണ്ടിംഗ് വഴി 72 ലക്ഷത്തിലധികം രൂപയാണ് അലി അക്ബറിന് ലഭിച്ചിരിക്കുന്നത്. ഫായിസിന്റെ പ്രശസ്ത വാചകത്തിന്റെ രൂപത്തിലാണ് സംവിധായകന്റെ പ്രതികരണം.

“”ചെലര്‍ത് പെട്ടെന്ന് ശരിയാവും, ചെലര്‍ത് പെട്ടന്ന് ശരിയാവൂല്ല, ഇമ്മളത് പെട്ടെന്ന് ശരിയായില്ലെങ്കില്‍ ഇമ്മക്ക് കൊയപ്പം ഇല്ല, ചെലോര്‍ക്കാണ് കൊയപ്പം. ഇങ്ങള് ബിചാരിച്ചാ പെട്ടെന്ന് ശരിയാവും നന്ദി… 72,06,842…”” എന്നാണ് അലി അക്ബര്‍ കുറിച്ചത്.

https://www.facebook.com/aliakbardirector/posts/10224577836499764

ഏറെ വിവാദങ്ങളില്‍ നിറഞ്ഞ സിനിമയാണിത്. പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു “വാരിയംകുന്നന്‍” ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇതേ കഥാപാത്രത്തെ അടിസ്ഥാനമാക്കി മൂന്നു ചിത്രങ്ങള്‍ കൂടി പ്രഖ്യാപിച്ചത്. നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ച് ഒരുക്കുന്ന ദ് ഗ്രേറ്റ് വാരിയംകുന്നന്‍, പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

മറ്റു മൂന്ന് ചിത്രങ്ങളില്‍ കഥാപാത്രം നായകനും അലി അക്ബറിന്റെ സിനിമയില്‍ വില്ലനുമായാണ് എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന ശേഷം വധഭീഷണി പോലും നേരിടുന്നുവെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു. തന്റെ സിനിമയ്ക്കു മേജര്‍ രവി പിന്തുണ നല്‍കിയിട്ടുണ്ട് എന്നും അതുപോലെ ഛായാഗ്രാഹകനായ അദ്ദേഹത്തിന്റെ മകന്റെ സേവനം ഈ ചിത്രത്തിന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അലി അക്ബര്‍ അറിയിച്ചിരുന്നു.