'പൃഥ്വിരാജ്' സിനിമ ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം; അക്ഷയ്കുമാറിനെതിരെ സമുദായ സംഘടനയുടെ കാംപയിന്‍

അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ പൃഥ്വിരാജിനെതിരെ ഗുജ്ജാര്‍ സമുദായ സംഘടനയുടെ കാംപയിന്‍. ഉടന്‍ പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ‘പൃഥ്വിരാജ്’ ചിത്രത്തിനെതിരെയാണ് ബഹിഷ്‌ക്കരണ കാംപയിന്‍ നടക്കുന്നത്. ചിത്രത്തിലെ രജ്പുത് പരാമര്‍ശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് #BoycottPrithvirajMovie എന്ന ഹാഷ്ടാഗില്‍ നടക്കുന്ന കാംപയിന്‍. സമൂഹമാധ്യമങ്ങളിലെ കാംപയിനിനു പുറമെ അജ്മീറിലടക്കം പ്രതിഷേധ പരിപാടികളും നടക്കുന്നുണ്ട്.

2020ല്‍ ചിത്രം പ്രഖ്യാപിച്ചതുതൊട്ടു തന്നെ ‘പൃഥ്വിരാജി’നെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. അജ്മീറിലെ വൈശാലി നഗറിലുള്ള ദേവനാരായണ്‍ ക്ഷേത്രത്തിലെ പൂജാരിമാരുടെ നേതൃത്വത്തില്‍ ഗുജ്ജാര്‍ സമുദായം ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ജില്ലാ കലക്ടര്‍ക്ക് ഇവര്‍ മെമോറാണ്ടം സമര്‍പ്പിക്കുകയും റോഡ് ഉപരോധമടക്കുള്ള സമരമാര്‍ഗങ്ങളിലേക്ക് നീങ്ങുകയും ചെയ്തിട്ടുണ്ട്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചിത്രത്തില്‍ രജ്പുത് എന്ന പദം പ്രയോഗിച്ചതാണ് പ്രതിഷേധങ്ങള്‍ക്കു കാരണമായി പറയുന്നത്. ‘പൃഥ്വിരാജ്’ എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്നും പൃഥ്വിരാജ് ചൗഹാനെന്ന ഭരണാധികാരിയുടെ മുഴുവന്‍ പേര് ചേര്‍ക്കണമെന്നും ആള്‍ ഇന്ത്യാ വീര്‍ ഗുജ്ജാര്‍ സമാജ് പരിഷ്‌ക്കരണ സമിതി അധ്യക്ഷന്‍ ഹര്‍ചന്ദ് ഗുജ്ജാര്‍ പറഞ്ഞു.