'പുനീതുമായി ജനിക്കുന്നതിന് മുമ്പേ തുടങ്ങിയ സൗഹൃദമാണ്, അമ്മ പറയുന്നതാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്'; സ്മൃതികുടീരത്തില്‍ വിതുമ്പി സൂര്യ

അന്തരിച്ച കന്നഡ താരം പുനീത് രാജ്കുമാറിന്റെ സ്മൃതികുടീരം സന്ദര്‍ശിച്ച് നടന്‍ സൂര്യ. മരണം ഒരിക്കലും ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. പുനീത് ഓര്‍മ്മയായെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും സൂര്യ പറയുന്നു.

പുനീതിന്റെ കുടുംബത്തിലെ ഓരോരുത്തരുമായും അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. താന്‍ ജനിക്കുന്നതിനു മുമ്പേയുള്ള സൗഹൃദമാണിത്. തന്റെ അമ്മ പറയുന്നത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു. അമ്മയുടെ വയറ്റില്‍ താന്‍ നാല് മാസമുള്ളപ്പോള്‍ പുനീത് ഏഴ് മാസമായിരുന്നു.

ജനിക്കുന്നതിനു മുമ്പേ തങ്ങള്‍ പരിചയപ്പെട്ടവരാണ്. വീട്ടില്‍ അച്ഛനും അമ്മയുമൊക്കെ വലിയ ആഘാതത്തിലാണ്. ഏത് ഫോട്ടോയിലും വീഡിയോയിലും പുനീതിനെ ചിരിച്ചു മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ. ഒരുപാട് നല്ല കാര്യങ്ങള്‍ പുനീത് ചെയ്തിട്ടുണ്ട്. ആ ഓര്‍മ്മകള്‍ നമ്മുടെ എല്ലാവരുടെയും ഹൃദയത്തിലുണ്ടാകും എന്നാണ് സൂര്യ പറയുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഒക്ടോബര്‍ 29ന് ആണ് പുനീത് രാജ്കുമാര്‍ അന്തരിച്ചത്. കന്നഡ സിനിമയിലെ പവര്‍സ്റ്റാര്‍ ആയ പുനീത് അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. കര്‍ണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നല്‍കിയിരുന്നത്.

26 അനാഥാലയങ്ങള്‍, 25 സ്‌കൂളുകള്‍, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 18000 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. ഒപ്പം മൈസൂരില്‍ ‘ശക്തിദാ’മ എന്ന വലിയ സംഘടനയും അവിടെ പെണ്‍കുട്ടികളെ സംരക്ഷിക്കുകയും ചെയ്തിരുന്നു.

മുപ്പതോളം കന്നഡ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. ബാലതാരമായിട്ടായിരുന്നു തുടക്കം. ബേട്ടഡ് ഹൂവു എന്ന ചിത്രത്തിലെ അഭിനയത്തിന് 1985ല്‍ അദ്ദേഹത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2002ല്‍ പുറത്തിറങ്ങിയ ‘അപ്പു’ എന്ന ചിത്രമാണ് കന്നഡ സിനിമയില്‍ പുനീതിന്റെ നായകസ്ഥാനം ഉറപ്പാക്കിയത്.