'യുവാക്കള്‍ വാക്‌സിനേഷന്‍ കാരണമാണ് മരിക്കാന്‍ സാദ്ധ്യത', പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് തെറ്റായ വിവരമായി കണക്കാക്കണം'; വിമര്‍ശിച്ച് സിദ്ധാര്‍ഥ്

ആരോഗ്യമുള്ള യുവാക്കള്‍ കോവിഡ് കാരണം മരിക്കാന്‍ സാദ്ധ്യത വളരെ കുറവാണ് എന്നാല്‍ വാക്സിനേഷന്‍ മൂലം മരണക്കാനുള്ള സാദ്ധ്യത കൂടുതലാണ് എന്ന പ്രശാന്ത് ഭൂഷന്റെ ട്വീറ്റിനെതിരെ നടന്‍ സിദ്ധാര്‍ഥ്. പ്രശാന്ത് ഭൂഷന്റെ വാക്കുകളോട് യോജിക്കാന്‍ കഴിയില്ല. എല്ലാവരും എത്രയും വേഗം വാക്സിന്‍ സ്വീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയായില്ലെന്നും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.

“”ആരോഗ്യമുള്ള യുവാക്കള്‍ കോവിഡ് കാരണം മരിക്കാന്‍ വളരെ കുറവ് സാദ്ധ്യത മാത്രമാണ് ഉള്ളത്. എന്നാല്‍ വാക്സിനേഷന്‍ മൂലം അവര്‍ മരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. കോവിഡ് ഭേദമായവര്‍ക്ക് വാക്സിന്‍ നല്‍കുന്നിനേക്കാള്‍ നല്ല രീതിയിലുള്ള പ്രതിരോധ ശേഷിയുണ്ട്. വാകിസ്ന്‍ കാരണം അവരുടെ പ്രതിരോധ ശേഷി നഷ്ടപ്പെടാനാണ് സാദ്ധ്യത”” എന്നാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

“”പ്രശാന്ത് ഭൂഷന്റെ ഈ വാക്കുകളോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. ഈ ട്വീറ്റ് തെറ്റായ വിവരമായി ട്വിറ്റര്‍ കണക്കാക്കണം. എത്രയും പെട്ടന്ന് തന്നെ എല്ലാവരും വാക്സിന്‍ സ്വീകരിക്കേണ്ട സമയത്ത് ഈ പരാമര്‍ശം നിങ്ങളുടെ പേരിനെ മോശമായി ബാധിക്കും”” എന്നാണ് സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം, രാജ്യത്ത് ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കി വരികയാണ്. ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി വാക്‌സിന്‍ വിതരണം ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.