തിയേറ്ററില്‍ തളരുമോ 'ആടുജീവിതം'? രണ്ടാഴ്ച എതിരാളികള്‍ ഇല്ലാതെ നേടിയത് കോടികള്‍; പെരുന്നാള്‍ ദിനത്തിലും വന്‍ കുതിപ്പ്

മാര്‍ച്ച് 28ന് തിയേറ്ററുകളിലെത്തിയ ‘ആടുജീവിതം’ ഇതുവരെ നേടിയത് 125 കോടി രൂപ. രണ്ടാഴ്ച എതിരാളികളില്ലാതെയാണ് തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്നത്. രണ്ടാഴ്ചയായി മറ്റ് വലിയ മലയാള സിനിമകള്‍ ഒന്നും തിയേറ്ററില്‍ എത്തിയിരുന്നില്ല. വേനലവധി കാലമായിരുന്നതിനാലും പെരുന്നാള്‍ ആയിരുന്നതിനാലും കളക്ഷനില്‍ കാര്യമായ ഇടിവ് ഉണ്ടാകാതെ തിയേറ്ററില്‍ കുതിക്കുകയായിരുന്നു.

ഇന്നലെ പെരുന്നാള്‍ ദിനത്തില്‍ മാത്രം ചിത്രം തിയേറ്ററില്‍ നിന്നും നേടിയത് നാല് കോടിയോളം രൂപയാണ്. കേരളത്തില്‍ നിന്നും ചിത്രം ഇതുവരെ നേടിയത് 57 കോടിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 18.5 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 5.9 മില്യണ്‍ ഡോളറുമാണ് ചിത്രം നേടിയത്.

ഏറ്റവും വേഗത്തില്‍ 50 കോടിയും 100 കോടിയും പിന്നിട്ട മലയാള ചിത്രമെന്ന റെക്കോര്‍ഡും ഇപ്പോള്‍ ആടുജീവിതം സിനിമയ്ക്കാണ്. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതം എഴുതിയത്.

ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ അണ്‍കട്ട് വെര്‍ഷനായിരിക്കും ഒ.ടി.ടിയില്‍ സ്ട്രീം ചെയ്യുക. ഇപ്പോള്‍ തിയേറ്ററിലുള്ളത് 2 മണിക്കൂര്‍ 57 മിനിറ്റ് ദൈര്‍ഘ്യമുള്ള വേര്‍ഷനാണ്.

അതേസമയം, വിഷു റിലീസ് ആയി ഇന്നു മുതല്‍ മൂന്ന് സിനിമകളാണ് തിയേറ്ററിലെത്തുന്നത്. ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം, ജയ് ഗണേഷ് എന്നീ ചിത്രങ്ങള്‍ കൂടി എത്തുമ്പോള്‍ ഇനി വരും ദിവസത്തെ കളക്ഷനില്‍ വലിയൊരു ഇടിവ് സംഭവിക്കാനാണ് സാധ്യത.