ഇത് കാറ്റത്ത് ആടില്ല.. 'ആടാത്ത ജീവിതം' മുതല്‍ 'അച്ചാര്‍ ജീവിതം' വരെ..; പരസ്യങ്ങളിലും 'ആടുജീവിതം' വൈബ്

മലയാള സിനിമയുടെ വിജയത്തിനൊപ്പം വൈബ് മാറ്റിപ്പിടിച്ച് പരസ്യങ്ങളും. വിജയ സിനിമകളുടെ പേരില്‍ മാര്‍ക്കറ്റ് ചെയ്യുകയാണ് മില്‍മ കമ്പനി മുതല്‍ കേരള പൊലീസ് വരെ. ഇതുവരെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അടക്കം ‘പ്രേമലു’വും, ‘ഭ്രമയുഗ’വും, ‘മഞ്ഞുമ്മല്‍ ബോയ്‌സും’ നിറഞ്ഞിരുന്നു.

ഫെബ്രുവരിയിലെ ‘പ്രേമയുഗം ബോയ്‌സ്’ വൈബ് ‘ആടുജീവിതം’ റിലീസ് ചെയ്തതോടെ പരസ്യങ്ങള്‍ മാറ്റി പിടിച്ചിരിക്കുകയാണ്. ആടുജീവിതത്തിന്റെ പേരിന്റെയും പോസ്റ്ററിന്റെയും പശ്ചാത്തലത്തില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് മുതല്‍ അച്ചാറിന്റെ വരെ പരസ്യങ്ങളാണ് എത്തിയിരിക്കുന്നത്.

നിങ്ങള്‍ എവിടെയെങ്കിലും ഒറ്റപ്പെട്ടു പോയാല്‍ വിളിക്കാം എന്ന അറിയിപ്പുമായി കേരള പൊലീസ് ആടുജീവിതം പോസറ്ററിലെ നജീബ് ഒറ്റയ്ക്ക് നടക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ‘ചൂടുജീവിതം, survive with milma, the hotlife’ എന്ന ക്യാപ്ഷനോടെയാണ് മില്‍മയുടെ സോഫ്റ്റ് ഡ്രിങ്ക്‌സിന്റെ പരസ്യം.


‘ബര്‍ഗര്‍ജീവിതം, every bite is a blast, the buger life’ എന്നാണ് ബര്‍ഗര്‍ ലോഞ്ചിന്റെ പരസ്യം. ‘അച്ചാര്‍ ജീവിതം, pickle life’ എന്നാണ് സ്വാമിസ് അച്ചാറിന്റെ പരസ്യം. എവറെസ്റ്റ് സിആര്‍എസ് ടിഎംടിയുടെ വ്യത്യസ്തമായ പരസ്യം ‘ആടാത്ത ജീവിതം’ എന്നാണ്. കാര്‍ വാഷ് സെന്ററിന്റെ പരസ്യത്തില്‍ മരുഭൂമിയില്‍ കറങ്ങുന്ന കാറാണ് കാണാനാവുക, ഒപ്പം ‘കാര്‍ജീവിതം, the car life’ എന്ന ക്യാപ്ഷനും.

സൂപ്പര്‍ നോവയുടെ മട്ടണ്‍ മസാല പരസ്യവും ആടുജീവിതം പോസ്റ്റര്‍ തീമിലാണ്. കേരള പൊലീസിന്റെ മറ്റൊരു പരസ്യമാണ് ഹൈലൈറ്റ്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന പറഞ്ഞ് കൊണ്ട് ആടുജീവിത്തിന്റെ ഇംഗ്ലീഷ് ടൈറ്റിലായ ഗോട്ട് ലൈഫ് (The Goat Life) ഗോ ടു ലൈഫ് (Go To Life) എന്നാക്കി മാറ്റിയാണ് ദിശ ഹെല്‍പ്പ് ലൈനിന്റെ പരസ്യം. പരസ്യ കമ്പനിയായ ഡിസൈനിംഗ് ക്ലൗഡ് ഒരു കോട്ടും സ്യൂട്ടും അണിഞ്ഞ കോലാടിനെ തന്നെ രംഗത്തിറക്കി. ‘Ad ജീവിതം’ എന്നാണ് പരസ്യം.

വയനാട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ ഇനി ‘റിസോര്‍ട്ട് ജീവിതം’ എന്ന പരസ്യം എത്തിയിട്ടുണ്ട്. എഴുത്തുകാരന്‍ ബെന്യാമിന്‍ ആണ് ഈ പരസ്യങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. അതേസമയം, തിയേറ്ററില്‍ ഗംഭീര തുടക്കമാണ് ആടുജീവിതം കുറിച്ചത്. ഓപ്പണിംഗ് ദിനത്തില്‍ 15 കോടി രൂപയാണ് ആഗോളതലത്തില്‍ നിന്നും ചിത്രം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗംഭീര പ്രതികരണങ്ങള്‍ നേടുന്ന ചിത്രം ഉടന്‍ തന്നെ 100 കോടി ക്ലബ്ബില്‍ കയറുമെന്നാണ് പ്രതീക്ഷ.