തിരക്കഥ വായിച്ച് കിളി പോയി, ആ കഥാപാത്രമാവാൻ ഒരുപാട് റിസർച്ച് ചെയ്തു, അഭിനയിച്ചപ്പോള്‍ നാടകം പോലെയായെന്ന് സംവിധായകന്‍: വിനയ് ഫോർട്ട്

‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’, ‘1956- മധ്യ തിരുവിതാംകൂർ’ എന്നീ സിനിമകളുടെ സംവിധായകൻ ഡോൺ പാലത്തറയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ഫാമിലി’. റോട്ടർഡാം  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അയർലന്റ കോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ച് മികച്ച അഭിപ്രായങ്ങളാണ് സിനിമ നേടികൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ വിനയ് ഫോർട്ടാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ‘ഫാമിലി’ എന്ന സിനിമയെ പറ്റിയും പീഡോഫൈലായ തന്റെ കഥാപാത്രത്തെ പറ്റിയും തുറന്ന് സംസാരിക്കുകയാണ് വിനയ് ഫോർട്ട്.

“ഫാമിലി എന്ന സിനിമ ശരിക്കും ഒരു പതിഞ്ഞ താളത്തിലുള്ള ഒരു പീഡോഫൈലിന്റെ കഥയാണ്. എന്തുകൊണ്ടായിരിക്കാം ഒരു മനുഷ്യന് ഇങ്ങനെയൊരു സ്വഭാവവൈകല്യം ഉണ്ടാവുകയെന്ന ചിന്ത വളരെ ചലഞ്ചിങ്ങായിരുന്നു. ഡോണിന് നേരിട്ട് അറിയാവുന്നതാണ് ഈ കഥാപാത്രം. ഞാൻ ഈ കഥാപാത്രം ചെയ്യാമെന്നേറ്റപ്പോൾ അവനത് ചെയ്യാമെന്ന് സമതിച്ചോ എന്ന് ചോദിച്ച ചിലരുണ്ടായിരുന്നു.”

“തിരക്കഥ വായിച്ച ശേഷം പീഡോഫൈലിന്റെ കാര്യങ്ങളൊക്കെ നന്നായി റിസർച്ച് ചെയ്തു. അവരുടെ ശാരീരിക രീതിയെല്ലാം പഠിച്ച് ഷൂട്ടിന് പോയി. അവിടെ എത്തിയപ്പോഴാണ് മനസിലായത് ഇതിന്റെയൊന്നും ആവശ്യമില്ലെന്ന്. പിന്നീട് ഡോണിന്റെ വിഷൻ ഫോളോ ചെയ്യുക എന്നതാണ് ഞാൻ ചെയ്തത്. സിനിമയിലെ ഒരു സീൻ എന്ന് പറയുന്നത് ഞാൻ ഒരു പയ്യനെ മാനിപ്പുലേറ്റ് ചെയ്ത് കൊച്ചിയിൽ പോയി കോഴ്സ് എടുത്ത് പടിക്കാന് ഉപദേശിക്കുന്നതായിരുന്നു. സീൻ എടുത്ത് കഴിഞ്ഞ് ഡോൺ എന്റെയടുത്ത് വന്ന് നല്ല ഡ്രാമയായിട്ടുണ്ടെന്നും, സാധാരണ രീതിയിൽ ചെയ്താൽ മതിയെന്നും പറഞ്ഞു.” ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ വിനയ് ഫോർട്ട് പറഞ്ഞു.

ഇന്ത്യയിലെ സ്വാതന്ത്ര സിനിമ സംവിധായകരിൽ ഏറ്റവും പ്രഗത്ഭനായിട്ടുള്ള ഒരാളാണ് ഡോൺ പാലത്തറയെന്നും ഈ സിനിമയുടെ തിരക്കഥ വായിച്ച് തന്റെ കിളി പോയിട്ടുണ്ടെന്നും വിനയ് ഫോർട്ട് പറഞ്ഞു.

വിനയ് ഫോർട്ടിനെ കൂടാതെ ദിവ്യ പ്രഭ, നിൽജ, മാത്യു തോമസ്, അഭിജ ശിവകല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.