ആദായനികുതി വകുപ്പിന് തിരിച്ചടി; നടൻ വിജയ്ക്കെതിരെ ചുമത്തിയ പിഴശിക്ഷ സ്റ്റേ ചെയ്ത് ഹെെക്കോടതി

അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താതിന് നടൻ വിജയ്ക്ക് എതിരെ ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015 -16 സാമ്പത്തിക വർഷത്തിൽ കിട്ടിയ 15 കോടി രൂപയുടെ അധിക വരുമാനം വിജയ് വെളിപ്പെടുത്തിയിട്ടില്ല എന്നാരോപിച്ചായിരുന്നു ആദായനികുതി വകുപ്പ് പിഴ ചുമത്തിയിരുന്നത്.

പുലി സിനിമയുടെ പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറൻസി ആയും വിജയ് കൈപ്പറ്റി. എന്നാൽ ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി ഒടുക്കിയതെന്നാണ് ആദായ നികുതി വകുപ്പിൻറെ വാദം.

ഈ തുകയടക്കം 15 കോടി രൂപയുടെ അധിക വരുമാനം വിജയ്‍ന് ഉണ്ടായെന്നും പിഴ ചുമത്തിയ നോട്ടീസിൽ പറയുന്നു. എന്നാൽ ആദായ നികുതി നിയമപ്രകാരം ഈ കാലയളവിലേക്കുള്ള പിഴ തുക 2018 ജൂൺ 30ന് മുമ്പ് ചുമത്തേണ്ടതാണെന്ന് വിജയ്‍ൻറെ അഭിഭാഷകൻ വാദിച്ചു.

കാലപരിധിക്ക് ശേഷം ചുമത്തിയ പിഴ നിയമാനുസൃതമല്ലെന്ന വാദം മുഖവിലയ്ക്കെടുത്താണ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്.