കണ്ണന്‍ നായര്‍ മുതല്‍ മുള്ളന്‍കൊല്ലി വേലായുധന്‍വരെ; സെപ്റ്റംബര്‍ മൂന്നിന് പിറന്നത് അഞ്ച് ബ്ലോക്ക് ബസ്റ്ററുകള്‍; ബോക്‌സ് ഓഫീസ് മോഹന്‍ലാല്‍ വിറപ്പിച്ച ദിനം; അറിയാം ആ സിനിമകള്‍

മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാലിന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദിവസമാണ് ഇന്ന്. ലാലിന്റെ സിനിമ ജീവിതത്തില്‍ അഞ്ച് സൂപ്പര്‍ഹിറ്റ് സിനിമകള്‍ റിലീസ് ചെയ്ത ദിനമാണ് സെപ്റ്റബര്‍ മൂന്ന്. ഉദയനാണ് താരത്തിന് ശേഷം ഹിറ്റുകള്‍ കിട്ടാതെ എല്ലാവരും എഴുതി തള്ളിയ ലാല്‍ ഒരു വന്‍ തിരിച്ചുവരവ് നടത്തിയതും എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഒരു ദിവസമായിരുന്നു. ജോഷി സംവിധാനം ചെയ്ത നരനില്‍ മുള്ളന്‍കൊല്ലി വേലായുധന്‍ എന്ന കഥാപാത്രം അദേഹത്തിന്റെ സിനിമ ജീവിതത്തില്‍ ഒരു നാഴികകല്ലായിരുന്നു. ബോക്‌സ് ഓഫീസില്‍ നൂറിലധികം ദിവസം നിറഞ്ഞ് കളിച്ച ഒരു സിനിമ കൂടിയായിരുന്നു ഇത്. സെപ്റ്റംബര്‍ മൂന്നിന് റിലീസ് ചെയ്ത് ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായ മലയാള സിനിമകള്‍.

ഇന്ദ്രജാലം

1990 സെപ്റ്റംബര്‍ മൂന്നിനാണ് തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിന്റെ ഇന്ദ്രജാലം തിയറ്ററുകളില്‍ എത്തുന്നത്. വലിയ വരവേല്‍പ്പാണ് സിനിമയ്ക്ക് ലഭിച്ചത്. കണ്ണന്‍ നായര്‍ എന്ന കഥാപാത്രം ആസ്വാദകര്‍ ഏറ്റെടുത്തു. രാജന്‍ പി ദേവിന്റെ കാര്‍ലോസ് എന്ന വില്ലന്‍ ശ്രദ്ധ നേടുകയും അദ്ദേഹം ഒരു മുന്‍നിര നടനായി മാറുകയും ചെയ്തു.

ശ്യാം കൗശല്‍ എന്ന ആക്ഷന്‍ കോറിയോഗ്രാഫറുടെ ആദ്യ സിനിമയാണ് ഇന്ദ്രജാലം.. തുടര്‍ന്ന് യോദ്ധ ചെയ്ത ശ്യാം, പിന്നീട് ഇന്ത്യിലെ തന്നെ ഏറ്റവും പ്രശസ്തനായ ആക്ഷന്‍ ഡയറക്ടര്‍ ആയി. ഇദ്ദേഹത്തിന്റെ മകനാണ് പ്രശസ്ത നടന്‍ വിക്കി കൗശല്‍.

യോദ്ധ

1992 സെപ്റ്റംബര്‍ മൂന്നിനാണ് യോദ്ധ റിലീസ് ചെയ്യുന്നത്. സംഗീത് ശിവന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് സംഗീതം നല്‍കിയത് എ ആര്‍ റഹ്‌മാനായിരുന്നു. സാഗാ ഫിലിംസ് തിയറ്ററുകളില്‍ എത്തിച്ച സിനിമ സൂപ്പര്‍ ഹിറ്റ് ലിസ്റ്റില്‍ തന്നെ ഇടം പിടിച്ചു. സിനിമയിലെ
തൈപ്പറമ്പില്‍ അശോകനും (മോഹന്‍ലാല്‍) അരശുംമൂട്ടില്‍ അപ്പുക്കുട്ടനും (ജഗതി) ജനം ഏറ്റെടുത്തു. 1992 തിയറ്ററുകളിലേക്ക് കുടുംബങ്ങളെ ഒന്നടങ്കം എത്തിച്ച ഒരു സിനിമ കൂടിയായിരുന്നു യോദ്ധ.
കേരളത്തില്‍ നിന്നും നേപ്പാളിലെത്തുന്ന അശോകനു അവിടെ പല പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നു. അതിനെ തുടര്‍ന്നു അദേഹം അവിടത്തെ ഒരു ഗോത്രത്തിന്റെ രക്ഷകനാകുന്ന കഥയാണ് സിനിമ പറഞ്ഞത്.

സമ്മര്‍ ഇന്‍ ബത്ലഹേം

1998 സെപ്റ്റംബര്‍ മൂന്നിനാണ് സിബി മലയിലിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി, ജയറാം, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച സമ്മര്‍ ഇന്‍ ബത്ലഹേം റിലീസ് ചെയ്യുന്നത്. അതിഥിതാരമായാണ് മോഹന്‍ലാല്‍ എത്തിയെങ്കിലും സിനിമയുടെ വിജയത്തിന് ഏറ്റവും പ്രധാനഘടകങ്ങളില്‍ ഒന്നായിരുന്നു അത്. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മ്മിച്ച ഈ ചിത്രം വലിയ ഹിറ്റാണ് ബോക്‌സ് ഓഫീസിന് സമ്മാനിച്ചത്.
നിരഞ്ജന്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. രണ്ടു കോടി ബജറ്റില്‍ നിര്‍മിച്ച സിനിമ 19 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്ന് നേടിയത്.

ഹരികൃഷ്ണന്‍സ്

1998 സെപ്റ്റംബര്‍ മൂന്നിന് സമ്മര്‍ ഇന്‍ ബത്ലഹേമിനൊപ്പം തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് ഹരികൃഷ്ണന്‍സ്. ഫാസിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജൂഹി ചാവ്ല, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ സിനിമയില്‍ എത്തിയത്.
ഇരട്ടക്ലൈമാസിന്റെ പേരില്‍ ഈ ചിത്രം വിവാദമായിരുന്നു. പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ സുചിത്ര മോഹന്‍ലാല്‍ നിര്‍മ്മിച്ച ഈ ചിത്രം പ്രണവം മൂവീസാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ഫാസിലായിരുന്നു. മധു മുട്ടമാണ് സിനിമയിലെ സംഭാഷണം രചിച്ചിരുന്നത്. 2.5 കോടി രൂപ മുടക്കി നിര്‍മിച്ച ഹരികൃഷ്ണന്‍സ് 25 കോടിയില്‍ അധികം തുകയാണ് ബോക്‌സ് ഓഫീസില്‍ നിന്നും വാരിയത്.

നരന്‍

2005 സെപ്റ്റംബര്‍ മൂന്നിന് തിയറ്ററുകളില്‍ എത്തിയ സിനിമയാണ് നരന്‍. തുടരെ തുടരെ മോഹന്‍ലാല്‍ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങികൊണ്ടിരിക്കുമ്പേഴാണ് ജോഷി സംവിധാനം ചെയ്ത ഈ സിനിമ റിലീസ് ചെയ്യുന്നത്. ആദ്യ ദിവസങ്ങളില്‍ തിയറ്ററുകളില്‍ വലിയ ചലനം സൃഷ്ടിക്കാനായില്ലെങ്കിലും ദിസവങ്ങള്‍ക്കുള്ളില്‍ കഥമാറി. തിയറ്ററുകള്‍ ഹൗസ്ഫുള്ളായി. മോഹന്‍ലാലിന്റെ ഒരു വന്‍ തിരിച്ചുവരവ് കൂടിയായിരുന്നു അത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങിയ സിനിമ നിര്‍മ്മിച്ചത് മോഹന്‍ലാലിന്റെ അന്നത്തെ ഡ്രൈവറായിരുന്ന ആന്റണി പെരുമ്പാവൂരായിരുന്നു. മുള്ളന്‍കൊല്ലി എന്ന ഗ്രാമത്തിലെ വേലായുധന്‍ എന്ന നല്ലവനായ ചട്ടമ്പി കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതിരിപ്പിച്ചത്.