'ഒരു അപകടവും സംഭവിച്ചിട്ടില്ല', ബോട്ടിൽ ആളുമുണ്ടായിരുന്നില്ല; 'കാന്താര' സെറ്റിലെ ബോട്ട് അപകടത്തിൽ വിശദീകരണവുമായി നിർമ്മാതാവ്

‘കാന്താര’ സെറ്റിലെ ബോട്ട് അപകടത്തിൽ വിശദീകരണവുമായി നിർമ്മാതാവ്. ബോട്ട് മറിഞ്ഞപ്പോൾ ഋഷഭ് ഷെട്ടിയും മറ്റ് 30 ജീവനക്കാരും ബോട്ടിൽ ഉണ്ടായിരുന്നു എന്നും അവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. മണി ഡാം റിസർവോയറിനുള്ളിൽ ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല എന്ന് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആദർശ് പറഞ്ഞതായാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നാണ് പിങ്ക് വില്ല റിപ്പോർട്ട്.

ശക്തമായ കാറ്റും മഴയും മൂലമാണ് ബോട്ട് മറിഞ്ഞതെന്നും സംഭവം നടക്കുമ്പോൾ ചുറ്റും ആരും ഉണ്ടായിരുന്നില്ല എന്നും അതിനാൽ ആർക്കും പരിക്കില്ലെന്നും ആദർശ് കൂട്ടിച്ചേർത്തു. മാത്രമല്ല, ബോട്ട് പശ്ചാത്തലത്തിൽ മാത്രമാണെന്നും സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമല്ലെന്നും ആദർശ് പരാമർശിച്ചു.

‘ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, അപകടങ്ങളൊന്നും സംഭവിച്ചില്ല’. ശക്തമായ കാറ്റും മഴയും കാരണമാണ് പശ്ചാത്തലമായി ഉപയോഗിച്ചിരുന്ന കപ്പൽ മറിഞ്ഞത്. എന്നാൽ ആ സമയത്ത് സമീപത്ത് ആരും ഇല്ലാതിരുന്നതിനാൽ, ആളപായമോ ജീവനക്കാർക്ക് പരിക്കുകളോ ഉണ്ടായില്ല’ എന്നാണ് ആദർശ് പറയുന്നത്.

അപകടത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റാണെന്ന് നിർമ്മാതാവ് വ്യക്തമാക്കി. യഥാർത്ഥ ഷൂട്ടിംഗ് സ്ഥലത്ത് നിന്ന് വളരെ അകലെയാണ് സംഭവം നടന്നതെന്നും അതിനാൽ ഷെഡ്യൂൾ പ്രകാരം ചിത്രീകരണം തുടരുമെന്നും നിർമാതാവ് പറഞ്ഞു.

അതേസമയം, 2022ൽ പുറത്തിറങ്ങി ഇന്ത്യയെമ്പാടും വൻവിജയം നേടിയ കാന്താര എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് കാന്താര: ചാപ്റ്റർ 1. ചിത്രീകരണം ആരംഭിച്ചതുമുതൽ ചിത്രം പലവിധ വെല്ലുവിളികളും നേരിടുന്നുണ്ട്.

ചിത്രത്തിന്റെ ഭാഗമായ മൂന്നുപേരാണ് ഇതിനോടകം ജീവൻ വെടിഞ്ഞത്. നടന്മാരായ രാകേഷ് പൂജാരി, നിജു കലാഭവൻ, ചിത്രീകരണ സംഘാംഗവും മലയാളിയുമായ എം.എഫ്. കപിൽ എന്നിവരാണവർ. സുഹൃത്തിന്റെ വിവാഹത്തിന്റെ മെഹന്ദി ചടങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു രാകേഷ്. കൊല്ലൂർ സൗപർണികയിൽ മുങ്ങി മരിക്കുകയായിരുന്നു കപിൽ. ഹൃദയാഘാതമുണ്ടായാണ് നിജുവിന്റെ മരണം.

Read more