'അന്ന് കണ്ട കാഴ്ച്ച മറക്കാൻ പറ്റില്ല, കോടാനുകോടി പേർ കാണാനാ​ഗ്രഹിച്ച അവളുടെ ശരീരത്തിൽ ഈച്ചയാർക്കുന്നു...!,ഞാൻ അന്ന് പോയിരുന്നെങ്കിൽ ചിലപ്പോൾ സിൽക് മരിക്കില്ലായിരുന്നു'

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയെ പിടിച്ച് നിർത്തിയ നടിയായിരുന്നു സിൽക് സ്മിത. അകാലത്തിൽ പൊലിഞ്ഞ സിൽക് സ്മിതയുടെ മരണത്തെ സംബന്ധിച്ച് സുഹൃത്തായിരുന്ന നടി അനുരാധ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. മരിക്കുന്നതിന്റെ തലേദിവസം തന്നെ ഫോണിൽ വിളിച്ചിരുന്നെന്നും വീട്ടിലേക്ക് വരുമോ എന്ന് സ്മിത ചോദിച്ചിരുന്നെന്നും അനുരാധ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് രാത്രി എന്നെ സിൽക് വിളിച്ചിരുന്നു. അനൂ ഒന്ന് വീട്ടിലേക്ക് വരാൻ പറ്റുമോ എന്ന് ചോദിച്ചു. എന്താണ് പെട്ടന്ന്, രാത്രി ഒമ്പതര മണിയാവുന്നു. എന്താണ് വിഷയമെന്ന് ചോദിച്ചു. ഒന്നുമില്ല വീട്ടിലേക്ക് വാ കുറച്ചു സംസാരിക്കണം എന്ന് പറഞ്ഞു. ഇപ്പോ വരണോ അതോ നാളെ രാവിലെ വന്നാൽ മതിയോ എന്ന് താൻ ചോദിച്ചു. ഭർത്താവ് വീട്ടിലില്ലെന്നും കുട്ടികൾ മാത്രമാണുള്ളകതെന്നും താൻ പറ‍ഞ്ഞിരുന്നു.

ഭർത്താവ് 20 മിനുട്ടിനുള്ളിൽ വരും. അദ്ദേഹം വന്ന ശേഷം വരാം. അല്ലെങ്കിൽ നാളെ രാവിലെ വരാം എന്ന് പറഞ്ഞു. നിനക്കിപ്പോ വരാൻ പറ്റുമോ എന്ന് ചോദിച്ചു. അത്യാവശ്യമാണെങ്കിൽ വരാം എന്ന് താനും പറഞ്ഞു. എന്നാൽ നാളെ രാവിലെ വാ, ചില പ്രധാന വിഷയങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞ് സിൽക് ഫോൺ വെച്ചു. പിറ്റേന്ന് രാവിലെ വീട്ടിൽ വെച്ച് സതീഷ് ടിവി കാണവെ എന്നെ വിളിച്ചു. നോക്ക് സിൽക് സ്മിത ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞു.

തനിക്കാകെ ഷോക്ക് ആയി. രാവിലെ വരാൻ പറഞ്ഞതാണല്ലോ എന്താണ് അവൾ പറയാനിരുന്നതെന്നും അറിഞ്ഞില്ല. ഉടനെ താനും സതീഷും സിൽകിന്റെ വീട്ടിലേക്ക് പോയി. വീട്ടിലേക്ക് ശ്രീവിദ്യാമ്മയും എത്തിയിരുന്നു. ഉള്ളിലേക്ക് പോയപ്പോൾ ബോഡി ആശുപത്രിയിലേക്ക് കൊണ്ടു പോയി എന്ന് പറഞ്ഞു തങ്ങൾ ഉടനെ ആശുപത്രിയിലേക്ക് പോയി. പോയപ്പോൾ കണ്ട കാഴ്ച സഹിക്കാൻ പറ്റാത്തതായിരുന്നു.

ഒരു സ്ട്രക്ചറിൽ മീഡിയും ടോപ്പും ഇട്ടാണ് അവളെ കിടത്തിയിരുന്നത്. മൃതദേഹത്തിന്റെ മുഖത്തെല്ലാം ഈച്ചകളായിരുന്നു. കോടാനു കോടി പേർ കാണാനാ​ഗ്രഹിച്ച അവളുടെ ശരീരത്തിൽ ഈച്ചയാർക്കുന്നു. താനും വിദ്യാമ്മയും ഓടിപ്പോയി ഒരു തുണിയെടുത്ത് വീശി. അത് മറക്കാനേ പറ്റില്ല. അവൾ വളരെ ബോൾഡായിരുന്നു പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും അനുരാധ പറ‍ഞ്ഞു