തിരിച്ചറിയല്‍ കാര്‍ഡുമായി എത്തണം, അല്ലെങ്കില്‍ തിയേറ്ററില്‍ പ്രവേശിപ്പിക്കില്ല; '1921 പുഴ മുതല്‍ പുഴ വരെ' സിനിമയ്ക്ക് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബുക്ക്‌മൈ ഷോ

രാമസിംഹന്‍ അബൂബക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബുക്കിങ് ആപ്പ്. സിനിമയ്ക്ക് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അതിനാല്‍ സിനിമ കാണാനെത്തുന്നവര്‍ വയസ് വ്യക്തമാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായി എത്തണം. അല്ലാത്തവരെ തിയറ്ററില്‍ കയറ്റില്ലെന്നും ടിക്കറ്റിന് മുടക്കിയ പണം തിരികെ ലഭിക്കില്ലെന്നും ബുക്ക്‌മൈ ഷോ ആപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ‘വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി’യുടെ കഥ പറയുന്ന സിനിമയാണ് ‘1921 പുഴ മുതല്‍ പുഴ വരെ’. സിനിമ നാളെ കേരളത്തിിെല 84 തിയറ്ററുകളിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്.

2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതല്‍ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോയ് മാത്യുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമധര്‍മ്മ എന്ന സംഘടന രൂപീകരിച്ച് ആളുകളില്‍ നിന്ന് സംഭാവന സ്വീകരിച്ചാണ് 1921 പുഴ മുതല്‍ പുഴ വരെ എന്ന നിര്‍മിച്ചത്.

അതേ സമയം ആയിരത്തിതൊള്ളായിരത്തി ഇരുപത്തിയൊന്നിലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം കഥ പറയുന്ന ചിത്രം പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു നേരത്തെ പഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനായി അവതരിപ്പിക്കുന്ന സിനിമ രാമസിംഹനും പ്രഖ്യാപിച്ചത്. എന്നാല്‍, ആഷിക് അബു പ്രഖ്യാപിച്ച സിനിമ പിന്നീട് ഉപേക്ഷിച്ചു.