'അലി അക്ബറിന്റെ സിനിമ വിലക്കിയാല്‍ ആഷിക്ക് അബുവിന്റെ സിനിമ തിയേറ്റര്‍ കാണില്ല': പൂജാ ചടങ്ങുകളില്‍ പങ്കെടുത്ത് സന്ദീപ് വാര്യര്‍

അലി അക്ബര്‍ സംവിധാനം ചെയ്യുന്ന “1921 പുഴ മുതല്‍ പുഴ വരെ” സിനിമ വിലക്കിയാല്‍ ആഷിക്ക് അബുവിന്റെ സിനിമ തിയേറ്റര്‍ കാണില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്തു കൊണ്ടാണ് സന്ദീപ് വാര്യര്‍ സംസാരിച്ചത്.

ആഷിക്ക് അബുവും സംഘവും വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ മഹത്വവത്കരിച്ച് സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനെ വെല്ലുവിളിച്ച് അലി അക്ബര്‍ നടത്തിയ സിനിമ പ്രഖ്യാപനം യഥാര്‍ത്ഥ ചരിത്രത്തെ കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പ്രേരണയായെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

1921ലെ മലബാര്‍ കലാപം പ്രമേയമാക്കിയാണ് ആഷിഖ് അബു “വാരിയംകുന്നന്‍” പ്രഖ്യാപിച്ചത്. ഇതോടെയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കിയും വില്ലനാക്കിയും മൂന്ന് സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെട്ടത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായകനാക്കിയുള്ള ചിത്രമാണ് അലി അക്ബര്‍ പ്രഖ്യാപിച്ചത്.

തുടര്‍ന്ന് ചിത്രം ഒരുക്കാനായി മമധര്‍മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. ഇതിലൂടെ ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത പണം ഉപയോഗിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ഭാരതപ്പുഴ മുതല്‍ ചാലിയാര്‍ പുഴ വരെയാണ് സിനിമയുടെ കഥാപശ്ചാത്തലം അതിനാലാണ് ചിത്രത്തിന് “1921 പുഴ മുതല്‍ പുഴ വരെ” എന്ന പേരിട്ടത് എന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.