ചിരിയും ആഘോഷവുമായി 'മാര്‍ഗ്ഗംകളി' തിയേറ്ററുകളിലെത്തി

ഓണക്കാലത്തിനു തൊട്ടു മുമ്പ് തിയേറ്ററുകൾ സജീവമാക്കാൻ ഇന്ന് മൂന്നു മലയാള സിനിമകൾ തിയേറ്ററിൽ എത്തി. മാര്‍ഗ്ഗം കളിയും ഫാൻസി ഡ്രെസ്സും ഓർമ്മയിൽ ഒരു ശിശിരവുമാണ് ഇന്ന് റിലീസ് ചെയ്തത്. പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ശ്രീജിത്‌ വിജയൻ സംവിധാനം ചെയ്ത മാർഗം കളി. നടനും തിരക്കഥാകൃത്തുമായ ബിപിൻ ജോർജ്, നമിത പ്രമോദ്, സിദ്ദിഖ്, ശാന്തികൃഷ്ണ, ഹരീഷ് കണാരൻ, ധർമജൻ, സൗമ്യ മേനോൻ, ബൈജു, ബിനു തൃക്കാക്കര എന്നിങ്ങനെ വലിയ താര നിര സിനിമയിലുണ്ട്. ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആന്റണിയും ചേർന്നാണ് നിർമ്മാണം

ഒരു മാർഗ്ഗവുമില്ലാത്തപ്പോൾ കളിക്കുന്ന കളി എന്ന ടാഗ് ലൈൻ കൗതുകമുണ്ടാക്കിയിരുന്നു. സച്ചിയുടെയും ഊർമ്മിളയുടെയും പ്രണയവും അതിനെ ചുറ്റിപറ്റി ഉണ്ടാകുന്ന സംഭവങ്ങളും ഒക്കെയാണ് സിനിമ. ഒരേ സമയം പലരുടെയും പ്രണയങ്ങൾ സിനിമയിൽ നടക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്.ഹരീഷ് കണാരനും ധർമജനും ബൈജുവും ചേർന്നാണ് ഹാസ്യ വിഭാഗം കൈകാര്യം ചെയ്യുന്നത്.96 ലെ ജാനകിയുടെ കുട്ടിക്കാലം അഭിനയിച്ച ഗൗരിക്കും സിനിമയിൽ പ്രാധാന്യമുള്ള വേഷമുണ്ട്. ഒരു ചെറിയ ഇടവേളക്ക് ശേഷം നമിത പ്രമോദ് ഒരു മുഴുനീള റോളിൽ മലയാളത്തിൽ എത്തുന്നത് മാർഗംകളിയിലൂടെ ആണ്. സിനിമയിലെ പുറത്തു വന്ന ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുളു മണാലിയുടെ ദൃശ്യഭംഗി ഗാനത്തിന്റെ മാറ്റ് കൂട്ടി.

ഓർഗാനിക്ക് ലവ് സ്റ്റോറി എന്നായിരുന്നു സിനിമക്ക് ആദ്യമിട്ട പേര്. ആദ്യരാത്രി സ്കിറ്റിലൂടെ ശ്രദ്ധേയനായ ശശാങ്കന്റെതാണ് മാർഗംകളിയുടെ തിരക്കഥ. ബിബിൻ ജോർജിന്റെ ഫിൽറ്ററിംഗ് ആണ് തന്റെ തിരക്കഥയെ പൂർണമാക്കിയത് എന്ന് ശശാങ്കൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കാമറ സംഭവത്തിനു ശേഷം ഒരു നടിയെന്ന നിലയിൽ തനിക്ക് ഒരുപാട് പഠിക്കാൻ പറ്റിയ കഥാപാത്രമായിരുന്നു ഊർമിള എന്ന് നമിത പ്രമോദ് പറഞ്ഞു. അത് കൊണ്ടാണ് സെലെക്ടിവ് ആയി ഇടവേള എടുത്തിരുന്ന സമയത്തും ഈ സിനിമക്ക് തിയതി നൽകിയത് എന്നും നമിത പറഞ്ഞു.