കേരള സ്റ്റോറിയെ എതിർക്കുന്ന പാർട്ടികൾ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർ ; സ്മൃതി ഇറാനി

കേരള സ്റ്റോറി വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ദി കേരള സ്റ്റോറി സിനിമയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും തീവ്രവാദ സംഘടനകൾക്കൊപ്പം നിൽക്കുന്നവരാണെന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. സിനിമ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

ഈ സിനിമയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും തീവ്രവാദ സംഘടനകൾക്കൊപ്പം നിൽക്കുകയാണെന്നാണ് എന്റെ വിശ്വാസം. യുവതികളെ തീവ്രവാദി സംഘടനകൾളിൽ കെണിയിൽപ്പെടുത്തി എത്തിക്കുന്നതും നിർബന്ധിത മതപരിവർത്തനവുമാണ് ഈ സിനിമ ചിത്രീകരിക്കുന്നത്. സ്മൃതി ഇറാനി പറഞ്ഞു.

നമ്മുടെ രാജ്യത്തെ പൗരന്മാരെ സിനിമ കാണുന്നതിൽ നിന്ന് വിലക്കുന്ന രാഷ്ട്രീയ സംഘടനകൾ ഇത്തരം ഭീകരവാദ രീതികൾക്ക് പിന്തുണ നൽകുകയാണ് ചെയ്യുന്നത്. ഈ സിനിമ ഒരു മുന്നറിയിപ്പാണ്. അല്ലാതെ സാധാരണ വിനോദത്തിനുവേണ്ടിയുള്ളതല്ലെന്നും അവർ കൂട്ടിച്ചേർത്തു.

ബംഗാൾ, തമിഴ്‌നാട് സർക്കാരുകൾ ‘ദി കേരള സ്റ്റോറി’ പ്രദർശനം നിരോധിച്ചതിന് ശേഷമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.അതേ സമയം കേരള സ്റ്റോറി സിനിമയക്ക് നികുതിയിളവ് നൽകി യുപി, മധ്യപ്രദേശ് സർക്കാരുകൾ പിന്തുണ നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സിനിമയെ പിന്തുണച്ച് എത്തിയിരുന്നു.