ഞാനങ്ങനെ വീഴട്ടെ, റിസാക്കയുടെ ചോദ്യം കേട്ട് ഞെട്ടിത്തരിച്ച് പോയി! ആ രംഗം വേണ്ടെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞു: ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്

അന്തരിച്ച നടന്‍ റിസ ബാവയെക്കുറിച്ച് എഴുത്തുകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തും കടവ് ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ വൈറലാകുകയാണ്. സുഹൃത്തില്‍ നിന്ന് കഥ കേട്ടാണ് അദ്ദേഹം കബറില്‍ നായകനായതെന്ന് ശിഹാബുദ്ദീന്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

നീണ്ട ഇരുപത് വര്‍ഷത്തെ ബന്ധമാണ് റിസബാവയുമായി ഉള്ളത്. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഇതെഴുതുമ്പോഴും ഒരു അവിശ്വസനീയതയായി എന്നില്‍ തുടരുന്നു. കൊച്ചിക്കാരനായ റിസബാവ നാടക നടനെന്ന നിലയില്‍ കേരളത്തിനകത്തും പുറത്തും ഖ്യാതി നേടിയ കാലത്താണ് സിനിമയില്‍ വരുന്നത്. നായകനടനും വില്ലനും സ്വഭാവ നടനുമായ റിസാക്ക സിനിമയില്‍ അരങ്ങ് തകര്‍ത്തു കൊണ്ടിരുന്ന 2003 ലാണ് ഞാന്‍ സംവിധാനം ചെയ്ത കബര്‍ ടെലിഫിലിമില്‍ പ്രധാന വേഷത്തിലഭിനയിക്കുന്നത്. സുഹൃത്തും എഴുത്തുകാരനും സഹസംവിധായകനുമായ സുന്ദര്‍ ചിറക്കലില്‍ നിന്ന് ഞാന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ടെലിഫിലിമിന്റെ കഥയറിഞ്ഞ് ഇങ്ങോട്ട് ആവശ്യപ്പെട്ടാണ് ആ കഥാപാത്രം അദ്ദേഹം ചെയ്തത്.

പ്രാകൃതനായ ഒരു കബര്‍ വെട്ടുകാരന്റെ റോളില്‍ അദ്ദേഹത്തെ പോലെ അതിസുന്ദരനായ ഒരു നടന്‍ എങ്ങനെ ചേരും? എന്റെ സംശയങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ട് ഭക്ഷണമൊക്കെ നിയന്ത്രിച്ച് ഒന്ന് മെലിഞ്ഞാണ് അദ്ദേഹം ആ വേഷം ചെയ്തത്. നല്ല വേഷങ്ങള്‍ക്കുള്ള ഒരു നടന്റെ ദാഹം അദ്ദേഹം എപ്പോഴും പ്രകടിപ്പിക്കുമായിരുന്നു. ഷൂട്ടിങ്ങിലുടനീളം ആ കഥാപാത്രത്തെ അവിസ്മരണീയമാക്കാന്‍ അദ്ദേഹം പുലര്‍ത്തിയ ആത്മാര്‍ത്ഥത എന്നെ വല്ലാതെ വിസ്മയിപ്പിച്ചിരുന്നു.

വെട്ടി വെച്ച കബറിലേക്ക് ഒരു കൂറ്റന്‍ കല്ല് കനത്തില്‍ റിസബാവയുടെ നെഞ്ചിലേക്ക് വന്നു വീണ് മലര്‍ന്നടിച്ചു വീഴുന്ന ഒരു രംഗമുണ്ട്. അഞ്ചിലധികം ഷോട്ടുകള്‍ കൊണ്ട് കണ്‍വേ ചെയ്‌തെടുക്കേണ്ട ഒരു പ്രധാന സീന്‍ . ‘അത് കുറെക്കൂടി സ്വാഭാവികമാക്കാന്‍ കൂറ്റന്‍ കല്ല് നെഞ്ചില്‍ പിടിച്ച് മലര്‍ന്നു വീഴുന്ന രംഗമായാല്‍ നന്നാവും, ഞാനങ്ങനെ വീഴട്ടെ? – റിസാക്കയുടെ ചോദ്യം കേട്ട ഞാന്‍ ഞെട്ടിത്തരിച്ച് അരുതെന്ന് കൈ കൊണ്ട് വിലക്കിക്കൊണ്ട് നിലക്കുമ്പോള്‍ ക്യാമറമാന്‍ സണ്ണി ജോസഫിന്റെ കര്‍ശ്ശനമായ ശബ്ദം പിറകില്‍ നിന്ന് വന്നു ,അത് അപകടമാണ് റിസ്‌ക്കാണ്. വേണ്ട .റിസബാവാ. എന്നിട്ടും ആ ഷോട്ടിന്റെ സ്വാഭാവികതയക്കു വേണ്ടി അദ്ദേഹം എന്നോടും സണ്ണി ജോസഫിനോടും നിര്‍ബന്ധിച്ച് കൊണ്ടിരുന്നു .ഒടുവില്‍ സണ്ണി ജോസഫ് തീര്‍ത്ത് പറഞ്ഞു: ഞാന്‍ ഷൂട്ട് ചെയ്യില്ല. ഇതോടെ കട്ട് ഷോട്ടില്‍ അതെടുക്കാന്‍ അദ്ദേഹം സമ്മതിച്ചു. ഡിജിറ്റല്‍ സാങ്കേതികത ഇത്രകണ്ട് വികസിച്ച കാലമല്ല അത് എന്നോര്‍ക്കണം. രംഗത്തിന്റെ സ്വാഭാവികതയ്ക്കും താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ശക്തിക്കും വേണ്ടിയുള്ള സമര്‍പ്പിതജീവിതം അസാധാരണമാം വിധം ആഗ്രഹിച്ച കലാകാരനായിരുന്നു റിസബാവ.

താഹ മാടായിയുടെ സഹോദരന്‍ ഇസ്ഹാഖ് മാടായിയുടേതായിരുന്നു കബറിന്റെ കഥ. നിര്‍മ്മാണവും അദ്ദേഹം തന്നെ. മാമുക്കോയ,കോഴിക്കോട് നാരായണന്‍ തുടങ്ങി പ്രഗത്ഭരായ നടന്മാര്‍ ഈ ടെലിഫിലിമില്‍ ഉണ്ടായിരുന്നു. രമേഷ് നാരായണന്റേതാണ് സംഗീതം. ഏഷ്യാനെറ്റ് നാലഞ്ച് തവണ സംപ്രേഷണം ചെയ്യുകയും ചെയ്തു. അന്ന് ഏഷ്യാനെറ്റിന്റെ അമരക്കാരനായിരുന്ന ശ്രീ.ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഈ ടെലിഫിലിമിന് വലിയ പ്രചാരം നല്കുകയും ചെയ്തു.മൂന്ന് വര്‍ഷം മുമ്പ് അത് ആരോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കബര്‍ – ടെലിഫിലിം എന്ന് ടൈപ്പ് ചെയ്താല്‍ നിങ്ങള്‍ക്ക് അത് യൂട്യൂബില്‍ കാണാം. ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം എത്രകണ്ട് വ്യത്യസ്തത ആഗ്രഹിച്ചിരുന്നു എന്നതിന്റെ അടയാളങ്ങള്‍ നിങ്ങള്‍ക്കതില്‍ വായിച്ചെടുക്കാം.

രണ്ട് വര്‍ഷം മുമ്പ് കൊച്ചിയില്‍ വെച്ച് കണ്ടപ്പോള്‍ നല്ലതും വ്യത്യസ്തവുമായ വേഷം ചെയ്യാനുള്ള അദ്ദേഹത്തിനുണ്ടായിരുന്ന അതേ ആവേശം ഒരു ഉള്‍ക്കടലായി തുടിക്കുന്നത് നിശ്ശബ്ദം ഞാനറിഞ്ഞു. സ്റ്റീരിയോ ടൈപ്പ് വേഷങ്ങള്‍ ഒരു ജീവനോപാധി എന്ന നിലയ്ക്ക് കൊണ്ടു നടക്കുമ്പോഴും ഏതൊരു നല്ല കലാകാരനെയും പോലെ വ്യത്യസ്തമായ വേഷങ്ങള്‍ക്കായി റിസബാവ ദാഹിച്ചു. ഒട്ടേറെ ബാധ്യതകള്‍ ഏറ്റുവാങ്ങേണ്ടി വന്ന പാവപ്പെട്ട ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കുടുംബത്തെയാകെ കരകയറ്റി .കൈനിറയെ സിനിമയും പണവും വന്നു. പണമില്ലാത്തതിന്റെ ദുഃഖം ഏറെ അനുഭവിച്ചിട്ടും ,പണം കരുതലോടെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ അദ്ദേഹം വൈകാതെ പരാജയപ്പെട്ടു തുടങ്ങി. കടത്തില്‍ മുങ്ങിത്തുടിച്ചു. കഠിനമായ പ്രമേഹം വന്ന് കാല്‍വിരലുകള്‍ പോലും മുറിക്കേണ്ടി വന്നു. എന്നിട്ടും രോഗങ്ങളോടുള്ള സമീപനത്തിലും പരിചരണത്തിലും അദ്ദേഹം തീര്‍ത്തും അശ്രദ്ധനായിരുന്നു. അഭിനയ രംഗത്ത് ഇനിയും ധാരാളം സംഭാവനകള്‍ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുമെന്ന് എനിക്കറിയാമായിരുന്നു. ചിലപ്പോള്‍ നാം തിരയടിക്കുന്ന കടലിന്റെ കാഴ്ചക്കാര്‍ മാത്രം. നിത്യശാന്തി എന്ന് മാത്രം നിശ്ശബ്ദം വേദനയോടെ പറയട്ടെ