ആരാധകരെ എന്തിനാ കുറ്റം പറയുന്നത്, നമുക്കും ഫേവറൈറ്റ് ആയിട്ടുള്ള കാര്യങ്ങളില്ലേ: മമ്മൂട്ടി

സിനിമയുടെ ഡീഗ്രേഡിങ്ങിനെക്കുറിച്ച് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സിനിമ കാണാന്‍ വരുന്നവര്‍ എല്ലാവരും സിനിമാ ഫാന്‍സ് ആണ്. ഒരാളുടെ ഫാന്‍സ് മറ്റേയാളുടെ ഫാന്‍സ് അല്ലല്ലോയെന്ന് മമ്മൂട്ടി ചോദിക്കുന്നു . എല്ലാ സിനിമകളും എല്ലാവരും അവരവരുടേതായ രീതിയില്‍ ആസ്വദിക്കുന്നുണ്ട്. നമ്മള്‍ ഓരോ തരത്തില്‍ ആളുകളെ തരംതിരിക്കേണ്ടതില്ല. അത്തരത്തില്‍ നമ്മുടെ ഓഡിയന്‍സിനെ അങ്ങനെ ആക്ഷേപിക്കരുതെന്നും മമ്മൂട്ടി പറഞ്ഞു.

മാസ്സ് സിനിമയും ക്ലാസ് സിനിമയും ഒക്കെ ആസ്വദിക്കുന്നവരുണ്ട്. ഇത് രണ്ടും ആസ്വദിക്കുന്നവരും ഉണ്ട്. ശരിക്കും സിനിമ തിയേറ്ററില്‍ വന്ന് കാണുകയും സിനിമയെ വിജയിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അങ്ങനെയൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. അവരുടെ ഒരു ഫേവറൈറ്റ് ആക്ടര്‍ ഉണ്ടാകും. നമുക്കും ഫേവറൈറ്റ് ആയിട്ടുള്ള കാര്യങ്ങളില്ലേ, മമ്മൂട്ടി ചോദിച്ചു.

വിശാലമായ അര്‍ത്ഥത്തില്‍ സിനിമ കാണാന്‍ വരുന്ന ആള്‍ക്കാരെ ഒരു ചെറുവിഭാഗം വരുന്ന ആള്‍ക്കാര്‍ അവരുടെ അഭിപ്രായങ്ങളും ഡീഗ്രേഡിങ്ങും വഴി സ്വാധീനിക്കുന്നില്ലേ എന്ന ചോദ്യത്തിന് അത്തരത്തില്‍ സ്വാധീനിക്കപ്പെടുന്നത് ഒരു ചെറിയ വിഭാഗമാണെന്നായിരുന്നു നടന്റെ മറുപടി. ബോധപൂര്‍വം ഏതെങ്കിലും സിനിമയെ ഡീഗ്രേഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉറപ്പായും അതിന് തിരിച്ചുവരാന്‍ കഴിയും. പിന്നെ വിമര്‍ശനങ്ങളും നിരൂപണങ്ങളും ഒക്കെ പണ്ടും ഉണ്ടല്ലോ, മമ്മൂട്ടി പറഞ്ഞു.