'സിനിമാ നടി തന്നെ വേണമെന്ന് എന്താ നിർബന്ധം'? എത്രയോ കലാകാരികൾ ഉണ്ട്, അവരെയൊന്നും വേണ്ടാത്തത് എന്താണ്: സ്നേഹ

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ അവതരണഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ഒരു നടി ലക്ഷങ്ങൾ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേരാണ് വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയത്. ആരോപണം ഉയരുന്നതിന് തൊട്ട് പിന്നാലെ നടിയും നർത്തകിയുമായ ആശ ശരത് പ്രതികരിച്ചിരുന്നു.

കഴിഞ്ഞവർഷം ആശ ശരത്താണ് സ്കൂ‌ൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കിയത്. ഇതിനെക്കുറിച്ചാണ് നടി തന്റെ അനുഭവം പങ്കുവെച്ചത്. കഴിഞ്ഞ തവണ കുട്ടികളുടെ കൂടെ റിഹേഴ്‌സൽ നടത്തി പെർഫോം ചെയ്തിരുന്നു. ദുബായിൽ നിന്നും സ്വയം ടിക്കറ്റ് എടുത്ത് ഒരു രൂപ പോലും പ്രതിഫലം മേടിക്കാതെയാണ് അന്ന് പെർഫോം ചെയ്തത്. കലാകാരന്മാരുടെയും കലാകാരികളുടെയും സ്വപ്‌നവേദിയാണ് കലോത്സവം. വേറെ സന്തോഷത്തോടെയായിരുന്നു അന്ന് ഞാൻ അവിടെ എത്തിയതെന്നും ആശ പറഞ്ഞു.

അതേസമയം ഇതേ വിഷയത്തെ കുറിച്ച് നടി സ്നേഹയും പ്രതികരിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം തന്റെ അഭിപ്രായം പങ്കുവച്ചത്. സിനിമാ നടി തന്നെ വേണമെന്ന് എന്താ നിർബന്ധം എന്ന് സ്നേഹ കുറിപ്പിൽ ചോദിക്കുന്നു. നൃത്തകലയിൽ പ്രഗത്ഭരായ എത്രയോ കലാകാരികൾ ഉണ്ട്? യുവജനോത്സവം വഴി തന്നെ വന്നു നൃത്തത്തിൽ മുഴുവൻ സമയം നിന്ന് തെളിയിച്ചവർ ഉണ്ടല്ലോ എന്നും അവരെയൊന്നും വേണ്ടാത്തത് എന്താണെന്നും സ്നേഹ പറഞ്ഞു.

കേരളത്തിലെ നർത്തകർക്ക് അവസരങ്ങൾ കൊടുത്തുവെന്നും മോശമില്ലാത്ത ശമ്പളം അവർക്ക് കൊടുക്കാൻ സർക്കാർ തീരുമാനിക്കണമെന്നും സ്നേഹ പങ്കുവെച്ച പോസ്റ്റിൽ പറയുന്നുണ്ട്. തേസമയം സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ അവതരണഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ലക്ഷങ്ങൾ പ്രതിഫലം വേണമെന്ന് ഒരു നടി ആവശ്യപ്പെട്ടെന്ന ആരോപണവുമായാണ് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയത്. എന്നാൽ നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.

സ്‌കൂൾ കലോത്സവം വഴി മികച്ച കലാകാരിയായി ഉന്നതിയിലെത്തുമ്പോൾ കേരളത്തോട് ഇവർ അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി വിമർശിച്ചു. 16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടത്തുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടിയാണ് നൃത്തം പഠിക്കാൻ നടിയോട് ആവശ്യപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്‌ത സിനിമാ നടിയോടാണ് പത്ത് മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചത്. അവർ സമ്മതിക്കുകയും ചെയ്‌തിരുന്നു. എന്നാൽ അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചതെന്നും മന്ത്രി പറഞ്ഞു.