'ലാലേട്ടന് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ രാത്രി മാത്രം ഭക്ഷണം കഴിച്ചു'; ആ സീന്‍ മറക്കാനാവാത്ത അനുഭവമെന്ന് വിനു മോഹന്‍

നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ മലയാള ചിത്രമാണ് “പുലിമുരുകന്‍”. ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെ തോളിലിട്ട് ചെയ്ത ഫൈറ്റ് സീന്‍ മറക്കാനാവാത്ത അനുഭവമാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ വിനു മോഹന്‍. ആ രംഗം ചിത്രീകരിക്കുന്ന ദിവസങ്ങളില്‍ മോഹന്‍ലാലിന് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ രാത്രിയില്‍ മാത്രമേ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുള്ളു എന്നാണ് വിനു മോഹന്‍ പറയുന്നത്.

“”പുലിമുരുകനില്‍ ലാലേട്ടന്‍ എന്നെ തോളിലിട്ട് ഫൈറ്റ് ചെയ്തത് മറക്കാനാവാത്ത അനുഭവമാണ്. അതൊരു ഭാഗ്യമായാണ് കാണുന്നത്. സാധാരണ സ്റ്റൈലിഷ് ആയിട്ടുള്ള ഫൈറ്റാണ് ഉണ്ടാകാറ്. അത് ചേട്ടന്‍-അനിയന്‍ റിലേഷന്‍ഷിപ്പിന്റെ ഇമോഷന്‍ ബില്‍ഡപ്പായിട്ടുള്ള ഫൈറ്റായിരുന്നു. ആ രംഗം ചിത്രീകരിക്കുന്ന ദിവസങ്ങളില്‍ രാത്രിമാത്രമാണ് ഭക്ഷണം. തലകീഴായി തൂങ്ങിനില്‍ക്കുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് മറ്റുള്ളസമയം ഭക്ഷണം ഒഴിവാക്കിയത്.””

“”ആ സമയം ലാലേട്ടന് തോള്‍വേദനയുമുണ്ടായിരുന്നു. എന്നാലും എന്നെ എങ്ങനെ കംഫര്‍ട്ടബിള്‍ ആക്കാം എന്നായിരുന്നു ലാലേട്ടന്‍ ശ്രദ്ധിച്ചിരുന്നത്. ആ നാലുദിവസം ഒരിക്കലും മറക്കാനാവില്ല”” എന്ന് വിനു മോഹന്‍ മാതൃഭൂമിയോട് പറഞ്ഞു. ജീവിതത്തില്‍ സര്‍പ്രൈസ് തരുന്ന ചേട്ടനായാണ് മോഹന്‍ലാലിനെ കാണുന്നതെന്നും വിനു മോഹന്‍ വ്യക്തമാക്കി.