പ്രിയദർശൻ പറഞ്ഞ ഒരു കഥയും ഇതിൽ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്: വിനീത് ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നത്.
ധ്യാനും പ്രണവും പ്രധാന വേഷത്തിലെത്തുന്നതുകൊണ്ട് തന്നെ ശ്രീനിവാസന്റേയും മോഹൻലാലിന്റെയും സിനിമ ജീവിതവുമായി ചിത്രത്തിന് ബന്ധമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകളുണ്ടായിരുന്നു.

എന്നാൽ ഇപ്പോഴിതാ സിനിമ മോഹൻലാലിന്റെയും ശ്രീനിവാസന്റേയും സിനിമ ജീവിതവുമായി ബന്ധപ്പെട്ട കഥയല്ല എന്ന വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ. എന്നാൽ എഴുപതുകളിൽ മദിരാശി കോടമ്പാക്കം എന്നിവിടങ്ങളിൽ നടന്ന സിനിമാ കഥകളുമായി ചിത്രത്തിന് ബന്ധമുണ്ടെന്നും വിനീത് പറയുന്നു. കൂടാതെ സംവിധായകൻ പ്രിയദർശൻ പറഞ്ഞ ഒരു കഥയും താൻ തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിനീത് പറയുന്നത്.

“മോഹൻലാലിന്റെയും ശ്രീനിവാസന്റേയും കഥയല്ല വർഷങ്ങൾക്കു ശേഷം എന്ന സിനിമ.  പ്രണവും ധ്യാനും നിവിനുമില്ലാതെ ഈ സിനിമ നടക്കില്ല. അത് നമ്മുടെ കൂട്ടുകാരായതുകൊണ്ടല്ല, ആ കഥാപാത്രത്തിന് ഇവർ മൂന്ന് പേരും വേണമായിരുന്നു.

എന്റെയൊക്കെ ചെറുപ്പത്തിൽ ഞാൻ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട എഴുപതുകളിലെ കഥകളാണ് അതെല്ലാം. കോടമ്പാക്കത്തിലെ കഥകളൊക്കെ നമ്മുടെ ചുറ്റും നിൽക്കുന്നവരിൽ നിന്ന് ഒരുപാട് കേട്ടിട്ടുണ്ട്.

അന്നത്തെ കുറേ മാഗസിനുകളിലും സിനിമയുമായി ബന്ധപ്പെട്ട മദിരാശി കഥകൾ ഉണ്ടാവുമായിരുന്നു. അച്ഛൻ്റെ സുഹൃത്തുക്കൾ പലരും വീട്ടിൽ വരുമ്പോൾ പറഞ്ഞ് കേട്ടിട്ടുണ്ട്. അച്ഛൻ സിനിമയിൽ ജോയിൻ ചെയ്യാൻ പോയതും, സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പറിൽ ചെന്നതും അവരുടെ ലോഡ്‌ജിലെ താമസവും തമാശകളും അങ്ങനെ കുറേ കാര്യങ്ങൾ കേട്ടിട്ടുണ്ട് ഞാൻ.

അങ്ങനെ അവിടെയും ഇവിടെയും കേട്ടിട്ടുള്ള പല കഥകൾ ഞാൻ സിനിമയിലേക്ക് എടുത്തിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. പക്ഷെ അതൊന്നും ആരുടേയും ജീവചരിത്രം പോലെയൊന്നുമല്ല. പക്ഷെ ശരിക്കും നടന്നിട്ടുള്ള ചില തമാശകൾ സിനിമയിലുണ്ട്.

വർഷങ്ങൾക്ക് ശേഷത്തിൻ്റെ സ്ക്രിപ്റ്റ് ഞാൻ പ്രിയദർശന്റെ അടുത്ത് പോയി ചർച്ച ചെയ്തിരുന്നു. അപ്പോൾ അദ്ദേഹം ചില കാര്യങ്ങൾ ഇങ്ങോട്ട് പറഞ്ഞു. അതിൽ ഒന്ന് രണ്ട് സാധനങ്ങൾ ഞാൻ സിനിമയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. അങ്ങനെ പലരും പല സമയങ്ങളിലായി പറഞ്ഞ് ഞാൻ കേട്ടിട്ടുള്ള ചില കാര്യങ്ങൾ ഇതിലെ സീനുകളിൽ വന്നിട്ടുണ്ട്.

ഒരു സീനിലേക്ക് ഞാൻ എഴുതിയ ഒരു സാധനമുണ്ട്. കൃഷ്‌ണ ചന്ദ്രൻ ചേട്ടൻ ഇതിൽ അഭിനയിച്ചിട്ടുണ്ട്. അത് കണ്ടപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, ഇത് നടന്ന സംഭവമാണെന്ന്. ഇത് ആരൊക്കെ തമ്മിൽ നടന്നതാണെന്ന് എനിക്കറിയില്ല.

അതൊക്കെ വേറേ പലരിൽ നിന്നും ഞാൻ കേട്ടറിഞ്ഞതാണ്. കൃഷ്‌ണചന്ദ്രൻ ചേട്ടൻ വന്നപ്പോൾ പറഞ്ഞു, ഇത് ഇന്ന ആൾ ഇന്ന ആളോട് പറഞ്ഞ കാര്യമാണെന്ന്. അത് ആ രണ്ടുപേർ തമ്മിലുള്ള ഇൻട്രാക്ഷൻ ആണെന്ന് അന്നാണ് ഞാൻ അറിഞ്ഞത്.” എന്നാണ് ലീഫി സ്റ്റോറീസിന് നൽകിയ അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ പറഞ്ഞത്.

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്. ഏപ്രിൽ 11 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.