ഞാന്‍ മോഡേണ്‍ മെഡിസിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ലല്ലോ, അച്ഛനോട് പറഞ്ഞാല്‍ പോരേ; തനിക്ക് ധാരാളം മോശം കമന്റുകള്‍ വന്നെന്ന് വിനീത്

അച്ഛന്‍ ശ്രീനിവാസന്‍ ആശുപത്രിയിലായിരുന്ന സമയത്ത് തനിക്കെതിരെ ധാരാളം വിദ്വേഷ കമന്റുകള്‍ വന്നിരുന്നുവെന്ന് ് നടന്‍ വിനീത് ശ്രീനിവാസന്‍ . തന്റെ പിതാവ്് മോഡേണ്‍ മെഡിസിനെതിരെ പറഞ്ഞതിനായിരുന്നു അവരുടെ ചീത്തവിളിയെന്നും എന്തിനാണ് ഇവരൊക്കെ ഇത്ര ഭീകരമായി റിയാക്ട് ചെയ്യുന്നതെന്ന് താന്‍ ആലോചിച്ചിട്ടുണ്ടെന്നും വിനീത് പറയുന്നു.

‘ഇപ്പോള്‍ അച്ഛന്റെ ആരോഗ്യം ബെറ്ററായി വരുന്നുണ്ട്. അടുത്ത മാസം ഷൂട്ടിന് പോകാന്‍ റെഡിയായി അദ്ദേഹം നില്‍ക്കുകയാണ്. ഞങ്ങളൊരുമിച്ചൊരു പടമുണ്ടാവും. കുറുക്കന്‍ എന്നാണ് സിനിമയുടെ പേര്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലുണ്ടാവും.

ഇപ്പോള്‍ നെഗറ്റീവ് കമന്റുകളല്ല. അച്ഛന്റെ ആരോഗ്യം സംബന്ധിച്ച് ഇപ്പോള്‍ നല്ല കമന്റുകളാണ് വരുന്നത്. നേരത്തെയൊക്കെ ഹോസ്പിറ്റലിലാവുന്ന സമയത്ത് മോഡേണ്‍ മെഡിസിനെതിരെ പറഞ്ഞെന്നൊക്കെ പറഞ്ഞ് എന്നെ ആളുകള്‍ ചീത്ത വിളിക്കുമായിരുന്നു’.

‘ഞാന്‍ മോഡേണ്‍ മെഡിസിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ലല്ലോ. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്തിനാ പറയുന്നത്. അച്ഛനോട് പറഞ്ഞാല്‍ പോരേ. ആ സമയത്തൊക്കെ എനിക്ക് വിഷമം തോന്നിയിട്ടുണ്ടായിരുന്നു. ആള്‍ക്കാരൊക്കെ എന്താ ഇങ്ങനെ റിയാക്ട് ചെയ്യുന്നതെന്ന് വിചാരിച്ചു’ വിനീത് പറഞ്ഞു.

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സാണ് വിനീത് ശ്രീനിവാസന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 11ന് പ്രദര്‍ശനത്തിനെത്തും. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.