ധ്യാനിനെയും കൊണ്ട് പ്രമോഷന് പോകുമ്പോഴാണ് ടെന്‍ഷന്‍, ഓണ്‍ലൈന്‍ മീഡിയയുടെ ക്യാമറയ്ക്ക് മുന്നില്‍ അവന് എന്തും വിളിച്ചു പറയും: വിനീത് ശ്രീനിവാസന്‍

ധ്യാന്‍ ശ്രീനിവാസന്റെ സിനിമകളേക്കാള്‍ ഹിറ്റ് അഭിമുഖങ്ങളാണ്. താരത്തിന്റെതായി എത്തുന്ന മിക്ക അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകാറുണ്ട്. ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ധ്യാനിനൊപ്പം ചിത്രത്തിന്റെ സംവിധായകനും നടന്റെ സഹോദരനായ വിനീത് ശ്രീനിവാസനും ബേസില്‍ ജോസഫും അജു വര്‍ഗീസും അഭിമുഖങ്ങളില്‍ എത്തുന്നുണ്ട്.

ധ്യാനിനെ കുറിച്ച് വിനീത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ധ്യാനിനെ ക്യാമറയ്ക്ക് മുമ്പില്‍ നിര്‍ത്തി ഷൂട്ട് ചെയ്യുമ്പോള്‍ തനിക്ക് കുഴപ്പമില്ല, പക്ഷെ പ്രമോഷന് കൊണ്ടുപോകുമ്പോഴാണ് ടെന്‍ഷന്‍ എന്നാണ് വിനീത് പറയുന്നത്. ചാനലുകാരുടെയും ഓണ്‍ലൈന്‍ മീഡിയയുടെയും ക്യാമറയ്ക്ക് മുന്നില്‍ എന്താണ് അവന്‍ പറയുക എന്ന് ചിന്തിക്കാനേ കഴിയില്ല എന്നാണ് വിനീത് പറയുന്നത്.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് സംസാരിച്ചത്. ”അഭിനേതാവ് എന്ന നിലയില്‍ ധ്യാന്‍ വലിയതോതില്‍ മാറിയിട്ടുണ്ട്. ‘തിര’യില്‍ വരുമ്പോള്‍ അവന്‍ തീര്‍ത്തും ഒരു തുടക്കക്കാരനായിരുന്നു. ഇന്ന് കാര്യങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു കഴിഞ്ഞു. സിറ്റുവേഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ അത് ഉള്‍ക്കൊണ്ട് അവതരിപ്പിക്കാന്‍ അവനറിയാം.”

”ക്യാമറയ്ക്ക് മുമ്പില്‍ നിര്‍ത്തി സീന്‍ ഷൂട്ട് ചെയ്യുമ്പോഴല്ല, അവനെയും കൂട്ടി സിനിമാ പ്രമോഷന് ഇരിക്കുമ്പോഴായിരുന്നു ടെന്‍ഷന്‍. ചാനലുകാരുടെയും ഓണ്‍ലൈന്‍ മീഡിയയുടെയും ക്യാമറയ്ക്ക് മുന്നില്‍ എന്താണ് അവന്‍ പറയുക എന്ന് ചിന്തിക്കാനേ കഴിയില്ല. സിനിമയുടെ കഥ പറയരുത്, സര്‍പ്രൈസുകള്‍ പൊളിക്കരുത്, ക്ലൈമാക്സ് വിശദീകരിക്കരുത് എന്നെല്ലാം പറഞ്ഞാണ് പ്രമോഷന് വേണ്ടി വിളിച്ചത്.”

”പറയരുത് എന്ന് പറഞ്ഞതെല്ലാം ഓര്‍ത്തു പറയാന്‍ അവന് പ്രത്യേക കഴിവുണ്ട്” എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. അതേസമയം, ഏപ്രില്‍ 11ന് ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാലും ധ്യാനുമാണ് ചിത്രത്തില്‍ കേ്ന്ദ്രകഥാപാത്രങ്ങളാകുന്നത്.