മണിക്കുട്ടനോട് സംസാരിച്ചപ്പോള്‍ അവന്‍ ഉരുണ്ട് കളിച്ചു.. കൊച്ചുണ്ണിക്ക് നെഗറ്റീവ് ഷേഡ് നല്‍കാന്‍ കാരണങ്ങളുണ്ട്: വിനയന്‍

‘പത്തൊമ്പതാം നൂറ്റാണ്ട്’ സിനിമ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സംവിധായകന്‍ വിനയന്റെ തിരിച്ചു വരവ് അടയാളപ്പെടുത്തുകയാണ് ചിത്രത്തിന്റെ വിജയം. ചിത്രത്തില്‍ മണിക്കുട്ടന് റോള്‍ നല്‍കിയിരുന്നെങ്കിലും നടന്‍ അഭിനയിക്കാത്തതിനെ കുറിച്ചും കായംകുളം കൊച്ചുണ്ണിക്ക് നെഗറ്റീവ് ഷേഡ് നല്‍കിയതിനെ കുറിച്ചുമാണ് വിനയന്‍ ഇപ്പോള്‍ സംസാരിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ട് സിനിമയില്‍ കാണിച്ചതാണ് കായംകുളം കൊച്ചുണ്ണിയുടെ സത്യകഥ. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം നടന്ന സമയത്ത് കായംകുളം കൊച്ചുണ്ണിയും വേലായുധ പണിക്കരും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അത് പുസ്തകങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ട്.

കായംകുളം കൊച്ചുണ്ണിയെ പിടിച്ചത് വേലായുധ പണിക്കരാണെന്നും അതുകൊണ്ടാണ് പണിക്കര്‍ പട്ടം കൊടുത്തതെന്നും ഗൂഗിളിലൊക്കെ ചില രേഖകളില്‍ പറയുന്നുണ്ട്. എഴുപത്തൊന്നാം വയസില്‍ കായംകുളം ജയില്‍ കിടന്ന് കായകുളം കൊച്ചുണ്ണി മരിച്ചെന്നും ജയിലില്‍ പിടിച്ചിട്ടത് വേലായുധ പണിക്കരാണെന്ന് പറഞ്ഞിട്ടുള്ള പുസ്തകങ്ങളുമുണ്ട്.

വളരെ കുറച്ച് പുസ്തകങ്ങളില്‍ മാത്രമെ വേലായുധ പണിക്കരെ കുറിച്ച് എഴുതിയിട്ടുള്ളു. മാത്രമല്ല എത്ര ആളുകള്‍ക്ക് നന്മ ചെയ്താലും മോഷണം മോഷണം അല്ലേ? അത് തന്നെയായിരുന്നു വേലായുധ പണിക്കരുടേയും ചിന്ത. കൊച്ചുണ്ണിയെ വെറുതെ വിട്ടതിന് പിന്നില്‍ അയാളുടെ പ്രവൃത്തകളിലെ നന്മയാണെന്നും സിനിമയില്‍ പറഞ്ഞിട്ടുണ്ടല്ലോ എന്നാണ് വിനയന്‍ പറയുന്നത്.

മണിക്കുട്ടന് കായംകുളം കൊച്ചുണ്ണി നല്‍കിയില്ലെങ്കിലും അവന് പറ്റുന്ന മറ്റ് കഥാപാത്രങ്ങള്‍ സിനിമയില്‍ ഉണ്ടായിരുന്നു. സിനിമയിലേക്ക് മണിക്കുട്ടനെ വിളിച്ചതുമാണ്. അന്ന് മണിക്കുട്ടന്‍ ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. താന്‍ സംസാരിച്ചപ്പോള്‍ പിന്നെ മണിക്കുട്ടന്‍ ഉരുണ്ട് കളിച്ചു. പിന്നെ ഒന്നും പറയാന്‍ പറ്റില്ല.

ബിഗ് ബോസ് നല്ല കാഷ് കിട്ടുന്ന പരിപാടിയാണ്. അവന് സാമ്പത്തിക ബുദ്ധിമുട്ടുള്ളതുമാണ്. പിന്നെ ഇനി സിനിമ വരുമ്പോഴും വേഷങ്ങള്‍ ചെയ്യാമെന്ന് അവനോട് പറഞ്ഞിട്ടുണ്ട്. തന്റെ കൂടെ വന്ന എല്ലാവരേയും എപ്പോഴും ചേര്‍ത്ത് നിര്‍ത്താന്‍ താന്‍ ശ്രദ്ധിക്കാറുണ്ട് എന്നാണ് വിനയന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.