'ഒത്തിരി സ്വപ്നങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്'; മണിയുടെ ഓര്‍മ്മകളില്‍ വിനയന്‍

കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഏഴ് വര്‍ഷം പിന്നിടുകയാണ്. ഈ ദിനത്തില്‍ അദ്ദേഹത്തിന്റെ സ്മരണകള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളില്‍ നിന്നും അസാധാരണ കഴിവുകളാല്‍ മലയാള സിനിമയിലും മലയാളികളുടെ മനസിലും ഇടം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് വിനയന്‍ പറഞ്ഞു.

‘മണി യാത്രയായിട്ട് ഏഴു വര്‍ഷം… സാധാരണക്കാരനില്‍ സാധാരണക്കാരനായ ആ അതുല്യകലാകാരന്റെ അകാലത്തിലുള്ള വേര്‍പാട് ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ വേദനയുടെ കനലെരിയുന്നു. ഏറെ ദാരിദ്ര്യവും അതിലേറെ അവഗണനയും ഒക്കെ സഹിച്ച് തന്‍േറതായ അസാധാരണകഴിവുകള്‍ കൊണ്ടു മാത്രം മലയാളസിനിമയിലും മലയാളികളുടെ മനസ്സിലും ഇടം നേടാന്‍ കഴിഞ്ഞ കലാഭവന്‍ മണിക്ക് ഒത്തിരി സ്വപ്നങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്.

ഇതിനെയാണല്ലോ വിധി എന്നു നമ്മള്‍ പറയുന്നത്. ഇനിയൊരു ജന്മമുണ്ടങ്കില്‍ ഈ സ്‌നേഹഭൂമിയില്‍ ഇനിയും മണി ജനിക്കട്ടെ…. ആദരാഞ്ജലികള്‍’, വിനയന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

വിനയന്‍ സംവിധാനം ചെയ്ത ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയിലെ മണിയുടെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു, നടന് ആ ചിത്രത്തിലൂടെ ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം ലഭിക്കുകയൂം ചെയ്തു. 2018-ല്‍ കലാഭവന്‍ മണിയുടെ ജീവിതം പശ്ചാത്തലമാക്കി വിനയന്‍ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന സിനിമയും ഒരുക്കിയിരുന്നു.