'അധഃസ്ഥിതനായ ഒരു മനുഷ്യന്റെ യാതനകളും ദുഃഖങ്ങളുമാണ് കേളു വരച്ചു കാട്ടുന്നത്'; ഇന്ദ്രന്‍സിന്റെ കഥാപാത്രത്തെ കുറിച്ച് വിനയന്‍

വിനയന്‍ സംവിധാനം ചെയ്യുന്ന’പത്തൊന്‍പതാം നൂറ്റാണ്ടില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ നടന്‍ ഇന്ദ്രന്‍സ് എത്തുന്നുണ്ട്. സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് വിനയന്‍. കേളു എന്ന കഥാപാത്രമായാണ് ഇന്ദ്രന്‍സ് സിനിമയില്‍ അഭിനയിക്കുന്നത്. ഒരു കാലഘട്ടത്തില്‍ ജീവിച്ച അധസ്ഥിതനായ ഒരു പാവം മനുഷ്യന്‍ അനുഭവിക്കേണ്ടിവന്ന ജീവിത ദുഖങ്ങളുടേയും യാതനകളുടേയും നേര്‍ച്ചിത്രമാണ് കേളുവിലൂടെ വരച്ചു കാട്ടുന്നത് എന്ന് വിനയന്‍ പറയുന്നു.

ഫേസ്ബുക്കിലൂടെയാണ് വിനയന്റെ പ്രതികരണം.

വിനയന്റെ വാക്കുകള്‍: ഇന്ദ്രന്‍സ് എന്ന കഴിവുറ്റ നടന്‍ ജീവന്‍ നല്‍കിയ കേളു എന്ന കഥാപാത്രത്തെയാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ 27-ാം ക്യാരക്ടര്‍ പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നത്. നമ്മുടെ സാമുഹ്യ വ്യവസ്ഥിതിയിലെ ഏറ്റവും ഇരുളടഞ്ഞ ഒരു കാലഘട്ടത്തില്‍ ജീവിച്ച അധസ്ഥിതനായ ഒരു പാവം മനുഷ്യന്‍ അനുഭവിക്കേണ്ടിവന്ന ജീവിത ദുഖങ്ങളുടേയും യാതനകളുടേയും നേര്‍ച്ചിത്രമാണ് കേളുവിലൂടെ വരച്ചു കാട്ടുന്നത്. ഇന്ദ്രന്‍സ് തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ആ കഥാപാത്രത്തെ ജീവസ്സുറ്റതാക്കി.

ഇത്രയേറെ പ്രധാന കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് എങ്ങനെ രണ്ടര മണിക്കുറില്‍ ഈ സിനിമയുടെ കഥപറഞ്ഞു തീര്‍ക്കുമെന്ന് പല സുഹൃത്തുക്കളും ചോദിക്കുന്നുണ്ട്. തിയേറ്ററില്‍ സിനിമ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് അതിനുള്ള മറുപടി കിട്ടുമെന്ന് യാതൊരു അവകാശ വാദങ്ങളുമില്ലാതെ പറഞ്ഞു കൊള്ളട്ടെ ഇതുവരെ പ്രേക്ഷകര്‍ക്കു പരിചയമില്ലാത്ത ഒരു ചരിത്ര പുരുഷന്റെ സാഹസിക കഥ പറയുന്ന ആക്ഷന്‍ പാക്ക്ഡ് ആയ ഈ ചിത്രത്തിലെ നായകന്‍ സിജു വിത്സനാണ്.ഈ ചരിത്ര സിനിമയില്‍ സാങ്കേതിക മേന്മയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടു തന്നെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് മതിയായ സമയം ആവശ്യമായതിനാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ റിലീസ് കൃത്യമായി ഇപ്പോള്‍ അനൗണ്‍സ് ചെയ്യുന്നില്ല. ശ്രീ ഗോകുലം മുവീസ് നിര്‍മ്മിക്കുന്ന ചിത്രം തീയറ്റര്‍ റിലീസ് തന്നെ ആയിരിക്കും.