500 വര്‍ഷത്തിന് ശേഷവും എന്നെ പ്രേക്ഷകര്‍ ഓര്‍മ്മിക്കണം, അത് അത്തരമൊരു സിനിമയാണ്: വിനയ് ഫോര്‍ട്ട്

നൂറ്റാണ്ടുകളോളം പ്രേക്ഷകരിലൂടെ ജീവിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. 500 വര്‍ഷത്തിന് ശേഷവും തന്റെ സിനിമകള്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കണമെന്നും വിനയ് ഒടിടി പ്ലേയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. മഹേഷ് നാരായണന്‍ എന്ന സംവിധായകന് അദ്ദേഹത്തിന്റെ അഭിനേതാക്കളില്‍ നിന്ന് എന്ത് വേണമെന്ന് വ്യക്തമായ ധാരണയുണ്ട്. വിനയ് വ്യക്തമാക്കി.

“ഒരു നടന്‍ എന്ന നിലയില്‍ എക്കാലത്തും പ്രേക്ഷകരില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. എന്റെ സിനിമകള്‍ 500 വര്‍ഷം കഴിഞ്ഞാലും പ്രേക്ഷകര്‍ ഓര്‍ക്കണം. മാലിക്ക് അത്തരം ഒരു സിനിമയായിരുന്നു. ചില സംവിധായകര്‍ ടെക്നിക്കലി മികച്ച് നില്‍ക്കുന്നവരായിരിക്കും.

ചിലരുടെ എഴുത്തായിരിക്കും മികച്ച് നില്‍ക്കുന്നത്. വളരെ കുറച്ച് സംവിധായകര്‍ക്കെ അവരുടെ അഭിനേതാക്കളില്‍ നിന്ന് വേണ്ടത് നേടിയെടുക്കാന്‍ സാധിക്കു. അതേ സമയം അറിവിന്റെ സ്റ്റോര്‍ഹൗസായ ചിലരുമുണ്ട്. മഹേഷ് ഏട്ടന്‍ ഈ പറഞ്ഞതിന്റെ എല്ലാം മിശ്രിതമാണ്. റോക്കറ്റ് സൈന്‍സിനെ കുറിച്ച് പോലും നിങ്ങള്‍ക്ക് അദ്ദേഹവുമായി ചര്‍ച്ച ചെയ്യാന്‍ കഴിയും.”

മാലിക്കില്‍ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മൂന്ന് ഗറ്റപ്പുകളാണ് താരത്തിനുള്ളത്. മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം തിയേറ്ററില്‍ ആര്‍പ്പ് വിളിച്ച് കാണാനിരുന്ന ചിത്രമായിരുന്നു മാലിക്ക്.