വിനയ് നല്ല ഓപ്ഷന്‍ ആണ്, പക്ഷേ സിനിമ ബിസിനസ് ആകില്ല, ആ നിര്‍മ്മാതാവ് പറഞ്ഞു; നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞ് വിനയ് ഫോര്‍ട്ട്

മലയാളത്തിലെ സിനിമാ നിര്‍മ്മാതാക്കള്‍ തന്നെ ഒഴിവാക്കാനാവാത്ത നടനായി അംഗീകരിക്കാതിരുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ വിനയ് ഫോര്‍ട്ട്. എന്നാല്‍ തന്റെ ഈ വിഷമം ‘മാലിക്’ സിനിമ ചെയ്തതോട് കൂടി തീര്‍ന്നു കിട്ടിയെന്നും അദ്ദേഹം ഒരു എഫ്എം ചാനലിനു അനുവദിച്ച അഭിമുഖത്തില്‍  പങ്കുവയ്ക്കുന്നു.

‘ഞാന്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം എന്തെന്നാല്‍ സിനിമയിലുള്ള ആളുകളും അതില്‍ ഇല്ലാത്ത ആളുകളും എന്നോട് കഥ പറയും. എന്നിട്ട് ആഴ്ചയില്‍, ആഴ്ചയില്‍ എന്നെ വിളിച്ചിട്ട് പറയും. ‘വിനയ്, ഞാന്‍ ഈ നിര്‍മ്മാതാവിനെ കണ്ടു, അപ്പോള്‍ ആ നിര്‍മ്മാതാവ് പറഞ്ഞു.

വിനയ് നല്ല ഓപ്ഷന്‍ ആണ്. പക്ഷേ സിനിമ ബിസിനസ് ആകില്ലെന്ന്. അപ്പോള്‍ എന്നെ വിളിച്ച പുള്ളി തിരിച്ചു പറഞ്ഞത് ‘വിനയ് ഫോര്‍ട്ടിനെ അല്ലാതെ മറ്റൊരാളെ എനിക്ക് മാറ്റി ചിന്തിക്കാന്‍ കഴിയുന്നില്ല വേറൊരു ഓപ്ഷന്‍ മുന്നില്‍ വരുന്നില്ലെന്നാണ്’. അപ്പോള്‍ നിര്‍മ്മാതാവ് പുള്ളിയുടെ സിനിമ ചെയ്യാതെ പിന്‍വാങ്ങും. ഈ ഒരു കാര്യം എന്നെ വല്ലാതെ ടച്ച് ചെയ്തിട്ടുണ്ട്. അവിടുന്നങ്ങോട്ട് ഒരു കോമേഴ്‌സ്യല്‍ സിനിമയ്ക്ക് ചേരുന്ന വിധമുള്ള നടനാകാന്‍ ഞാനും ശ്രമിച്ചിട്ടുണ്ട്.

‘മാലിക്’ എന്ന സിനിമ അതിനുള്ള ഉത്തരമാണ്. ‘മാലിക്’ ചെയ്യുന്നതിന് മുന്‍പ് വരെ എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ‘തമാശ’യിലെ ശ്രീനിവാസനായിരുന്നു. പക്ഷേ ‘മാലിക്’ ചെയ്തപ്പോള്‍ ‘ഫ്രെഡി’ ആയി എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം’. വിനയ് ഫോര്‍ട്ട് പറയുന്നു.