'അമ്മ' പെണ്ണുപിടിയന്മാരെയും ബലാല്‍സംഗ കേസിലെ പ്രതികളെയും വാരിപ്പുണരുന്നു; സംഘടനയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നടന്‍ വിജയകുമാര്‍

ബലാല്‍സംഗ കേസിലെ പ്രതികളെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് താരസംഘടന അമ്മയില്‍ നിന്നുണ്ടാകുന്നതെന്ന് നടന്‍ വിജയകുമാര്‍. നേതൃത്വത്തിലെ ചിലരുടെ ബുദ്ധിയില്ലായ്മയാണ് മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടാകുന്നതെന്നതെന്ന് വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന കേസില്‍ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. അതിനു പിന്നാലെയാണ് താരസംഘടനയായ അമ്മ കേസിന്റെ സമയത്ത് തന്നെ ഒറ്റപ്പെടുത്തിയെന്ന് വിജയകുമാര്‍ ആരോപിച്ചത്. മനോരമയുമായുള്ള അഭിമുഖത്തിലായിരുന്നു വിജയകുമാറിന്റെ വെളിപ്പെടുത്തല്‍.

വിധി വന്നതിന് ശേഷം അമ്മയില്‍നിന്ന് എന്നെ ആരും വിളിച്ചിട്ടില്ല. എനിക്കെതിരെ കേസുകള്‍ വന്നപ്പോഴും അന്നും ഇന്നും ഒരിക്കലും ഞാന്‍ അമ്മയില്‍ നിന്നും ആരെയും എനിക്ക് വേണ്ടി സംസാരിക്കണം എന്ന് പറഞ്ഞ് സമീപിച്ചിട്ടുമില്ല.

അമ്മയിലെ 75 ശതമാനം ആളുകള്‍ക്കും കേസുകള്‍ ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതില്‍ ഭൂരിഭാഗവും ബലാത്സംഗ കേസുകളാണ്. അവര്‍ക്ക് അതുതന്നെ നോക്കാന്‍ ഇപ്പോള്‍ സമയമില്ല. സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് പോലെ അവയെല്ലാം കെട്ടിക്കിടക്കുകയാണ് എന്നാണ് അറിയാന്‍ കഴിയുന്നത്. ് സിനിമയില്‍നിന്ന് ഇന്നുവരെ ആരും എന്നെ മാറ്റി നിര്‍ത്തിയിട്ടില്ല. കഴിഞ്ഞ 13 വര്‍ഷമായി ഞാന്‍ സിനിമ ചെയ്യുന്നത് അതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ്.

പെണ്ണുപിടിയന്മാരെയും ബലാല്‍സംഗ കേസിലെ പ്രതികളെയും ചേര്‍ത്തുപിടിച്ച് വാരിപ്പുണരുന്ന ഒരു സംഘടനയായി അമ്മ മാറാതെ കുറച്ചുകൂടി ദീര്‍ഘവീക്ഷണത്തിലൂടെ സംഘടന മുന്നോട്ടുപോവുകയാണെങ്കില്‍ സംഘടനയ്ക്ക് നല്ലത് എന്ന് ഒരു ചെറിയ ഉപദേശം കൂടി നല്‍കണമെന്ന് ആഗ്രഹമുണ്ട്. അവര്‍ക്കിത് വേണമെങ്കില്‍ എടുക്കാം, അല്ലെങ്കില്‍ എടുക്കാതിരിക്കാം.