അത്രയും ദിവസം മാത്രമേ ഒപ്പം പ്രവര്‍ത്തിച്ചുള്ളുവെങ്കിലും എനിക്ക് അമ്മയെ പോലെയായിരുന്നു; കെ.പി.എ.സി ലളിത

അന്തരിച്ച നടി കെപിഎസി ലളിത തനിക്ക് അമ്മയെപ്പോലെയായിരുന്നുവെന്ന് വിജയ് സേതുപതി. പുതിയ ചിത്രമായ മാമനിതന്റെ പ്രചാരണ ത്തിനായി കൊച്ചിയില്‍ വന്നപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സംവിധായകന്‍ സീനു രാമസ്വാമി, നായിക ഗായത്രി, നടന്മാരായ മണികണ്ഠന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, സം?ഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ, നിര്‍മാതാവ് ആര്‍.കെ. സുരേഷ് എന്നിവരും ചടങ്ങിനെത്തിയിരുന്നു.

‘സ്വന്തം നാട്ടുകാരെ കാണുന്നതുപോലെയാണ് കേരളത്തില്‍ വന്നപ്പോള്‍ തോന്നിയത്. കെ.പി.എ.സി ലളിതയ്‌ക്കൊപ്പം മൂന്ന് ദിവസം മാത്രമാണ് ജോലി ചെയ്തത്. പക്ഷേ എനിക്ക് അമ്മയെ പോലെയായിരുന്നു അവര്‍ ആ ദിവസങ്ങളിലത്രയും. നല്ല ചിത്രങ്ങളെ ഭാഷാ ഭേദമില്ലാതെ സ്വീകരിക്കുന്നവരാണ് നിങ്ങള്‍. വിക്രം ഏറ്റെടുത്തത് പോലെ തന്നെ മാമനിതനും സ്വീകരിക്കുമെന്ന് കരുതുന്നു’. അദ്ദേഹം പറഞ്ഞു.

മാമനിതന്‍ ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ്. വിജയ് സേതുപതിയും ഗായത്രിയും ഒന്നിക്കുന്ന എട്ടാമത്തെ ചിത്രമാണ് മാമനിതന്‍. നടുവിലെ കൊഞ്ചം പക്കത്തെ കാണോം, റമ്മി, പുരിയാത പുതിര്‍, ഒരു നല്ല നാളെ പാത്ത് സൊല്‍റേന്‍, സീതാക്കാതി, സൂപ്പര്‍ ഡീലക്‌സ് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഇതിനുമുമ്പ് ഒന്നിച്ച് അഭിനയിച്ചത്. നയന്‍താരയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച ഇമൈക്ക നൊടികള്‍ എന്ന ചിത്രത്തിലെ ബാലതാരം മാനസ്വിയും ചിത്രത്തിലുണ്ട്.

ഇളയരാജയും യുവന്‍ ശങ്കര്‍ രാജയും ഒന്നിച്ച് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് മാമനിതന്‍. ധര്‍മദുരൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സീനുരാമസാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രമാണ് മാമനിതന്‍. പ്രൊഡ്യൂസര്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തിലുള്ള റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.