പരാജയപ്പെടുമെന്ന് കരുതിയില്ല, എന്റെ സ്വപ്‌നമായിരുന്നു ആ സിനിമ.. ജീവിതത്തില്‍ അതൊരു വിജയമായാണ് ഞാന്‍ കാണുന്നത്: വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ടയുടെ ബിഗ്ഗെസ്റ്റ് ഫ്‌ളോപ്പുകളില്‍ ഒന്നാണ് ‘ലൈഗര്‍’. 2022 ഓഗസ്റ്റ് 25ന് എത്തിയ ചിത്രം പുരി ജഗന്നാഥ് ആണ് സംവിധാനം ചെയ്തത്. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറുകയായിരുന്നു. അതിനാല്‍ പ്രതിഫലത്തിന്റെ ഒരു ഭാഗം വിജയ് നിര്‍മ്മാതാക്കള്‍ക്ക് തിരികെ നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ലൈഗറിന്റെ പരാജയം ജീവിതത്തില്‍ താന്‍ വിജയമായാണ് കാണുന്നത് എന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്. അതിന്റെ കാരണവും താരം വ്യക്തമാക്കുന്നുണ്ട്. ”ആ സിനിമ പരാജയപ്പെടുമെന്ന് കരുതിയിരുന്നില്ല. എനിക്ക് വലിയ അഭിനിവേശമായിരുന്നു ആ കഥാപാത്രത്തോട്. ആയോധനകലകള്‍ പഠിക്കുക, ഫൈറ്ററിനെ പോലെ തോന്നിപ്പിക്കുന്ന ശരീരം ഉണ്ടാക്കുക, വിക്കുള്ള സംസാരം മനസിലാക്കുക, ഇതെല്ലാം വെല്ലുവിളി നിറഞ്ഞതായിരുന്നു.”

”എന്നാല്‍ അത് ഞാന്‍ പൂര്‍ണ്ണമായും ആസ്വദിച്ചു. ഞാന്‍ പുരി ജഗന്നാഥിന്റെ വലിയ ആരാധകനാണ്. പുരി ജഗന്നാഥിന്റെ മഹേഷ് ബാബു സാറിനൊപ്പമുള്ള പോക്കിരി സിനിമ എന്റെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. പക്ഷെ അദ്ദേഹത്തിനൊപ്പം നല്ലൊരു സിനിമ ചെയ്യാന്‍ കഴിയാത്തതില്‍ എനിക്ക് വിഷമമുണ്ട്.”

”ഒരു കടലാസില്‍ കെട്ടിച്ചമച്ച ആശയം മാത്രമായി പോയി അത്. പക്ഷെ ആ സിനിമയെ കുറിച്ച് എനിക്ക് ഒട്ടും വിഷമമില്ല. അത് എന്നെ ഒരുപാട് പഠിപ്പിക്കുകയും മാറ്റുകയും ചെയ്തു. ലൈഗറില്‍ നിന്നുള്ള അനുഭവങ്ങള്‍ ഭാവിയില്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ പാഠമായി ഉള്‍ക്കൊണ്ടിട്ടുണ്ട്. ജീവിതത്തില്‍ ഇതൊരു വിജയമായാണ് ഞാന്‍ കാണുന്നത്” എന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്.

അതേസമയം, അനന്യ പാണ്ഡെയാണ് ലൈഗറില്‍ നായികയായി എത്തിയത്. അച്ഛന്റെ നിര്‍ബന്ധപ്രകാരം മാത്രമാണ് താന്‍ ആ സിനിമയില്‍ അഭിനയിച്ചതെന്ന് അനന്യ വെളിപ്പെടുത്തിയിരുന്നു. അതൊരു തെറ്റായ തീരുമാനമാണെന്നും അനന്യ പറഞ്ഞിരുന്നു. മൂന്ന് വര്‍ഷമെടുത്ത് ഒരുക്കിയ ലൈഗര്‍ പരാജയപ്പെട്ടപ്പോള്‍ സ്വയം വിഡ്ഡിയായി തോന്നി എന്ന് പറഞ്ഞ് പുരി ജഗന്നാഥും രംഗത്തെത്തിയിരുന്നു.