ആ നടിയെ വെച്ച് ഏഴ് ദിവസം ഷൂട്ട് ചെയ്തു, എന്നാല്‍ അഡ്വാന്‍സ് തിരിച്ച് തന്നിട്ട് പോവുകയാണെന്ന് പറഞ്ഞു: 'വിചിത്രം' സംവിധായകന്‍

‘വിചിത്രം’ സിനിമയില്‍ ജോളി ചിറയത്തിന് പകരം മറ്റൊരു നടിയെയാണ് ആദ്യം കാസ്റ്റ് ചെയ്തിരുന്നതെന്ന് സംവിധായകന്‍ അച്ചു വിജയന്‍. മലയാളത്തിലെ അറിയപ്പെടുന്ന നടിയെയാണ് ഈ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തത്. എന്നാല്‍ താന്‍ സിനിമയെ കുറിച്ച് പറഞ്ഞു കൊടുത്തപ്പോഴൊന്നും അവര്‍ സഹകരിക്കാന്‍ തയാറായില്ല എന്നാണ് സംവിധായകന്‍ പറയുന്നത്.

വിചിത്രത്തിലെ അഞ്ചു മക്കളുടെ അമ്മയായി ആദ്യം തീരുമാനിച്ചത് മലയാളത്തില്‍ അറിയപ്പെടുന്ന മറ്റൊരു നടിയെ ആയിരുന്നു. അവരെ വച്ച് ഏഴ് ദിവസം ഷൂട്ടും ചെയ്തിരുന്നു. എന്നാല്‍ പുതുമുഖ സംവിധായകനായ താന്‍ സിനിമയെ കുറിച്ച് പറഞ്ഞു കൊടുക്കുമ്പോള്‍ അവര്‍ സഹകരിക്കാന്‍ തയാറായില്ല.

”നിങ്ങള്‍ പറയുന്നതു പോലെ ഒന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല ഞാന്‍ വാങ്ങിയ അഡ്വാന്‍സ് തിരികെ തരാം നിങ്ങള്‍ വേറെ ആളെ നോക്കിക്കൊള്ളൂ” എന്നാണ് അവര്‍ പറഞ്ഞത്. താന്‍ പിന്നെയും ക്ഷമിച്ച് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. പക്ഷേ ദിവസം കഴിയുന്തോറും ആ താരത്തിന്റെ അസഹിഷ്ണുത കൂടി വന്നു.

അവര്‍ അഡ്വാന്‍സ് തിരിച്ചു തന്നിട്ട് പോവുകയാണ് എന്ന് പറഞ്ഞു കൊണ്ടേയിരുന്നു. ഒടുവില്‍ സിനിമയുടെ നന്മയ്ക്ക് വേണ്ടി എന്നാല്‍ നിങ്ങള്‍ പൊയ്‌ക്കൊള്ളൂ താന്‍ വേറെ ആളെ നോക്കാം എന്ന് പറഞ്ഞു. പിന്നീടാണ് സിനിമയിലേക്ക് ജോളി ചേച്ചി വന്നത്.

അമ്മ കഥാപാത്രവുമായി സമീപിച്ചപ്പോള്‍ പലര്‍ക്കും താല്പര്യമില്ലായിരുന്നു ചിലര്‍ക്ക് സമയമില്ലായിരുന്നു. പക്ഷേ ജോളി ചേച്ചിയെ കാസ്റ്റ് ചെയ്തത് പടത്തിനു ഗുണം ചെയ്തു എന്നാണ് തനിക്ക് തോന്നുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്. ഒക്ടോബര്‍ 14ന് ആണ് വിചിത്രം തിയേറ്ററില്‍ എത്തിയത്.