എസ്.പി.ബി എന്നെ സൂക്ഷിച്ചു നോക്കി, വേഗം കൈയിലെ സിഗരറ്റ്  വലിച്ചെറിഞ്ഞു : വേണുഗോപാല്‍

ഗാനാസ്വാദകര്‍ക്ക് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മനോഹരമായ ഗാനങ്ങള്‍ സമ്മാനിച്ചാണ് എസ്പിബി ലോകത്തോട് വിട പറഞ്ഞത്. കോവിഡ് മഹാമാരി കവര്‍ന്നെടുത്ത പ്രിയ ഗായകന്റെ 75-ാം പിറന്നാള്‍ ദിനമായിരുന്നു  ജൂണ്‍ നാല്.  ഈ അവസരത്തില്‍ എസ്പിബിയെ കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് വേണുഗോപാല്‍.

‘അവസരങ്ങള്‍ക്കായി ചെന്നൈയിലെ സ്റ്റുഡിയോകളില്‍ അലയുന്ന കാലം. കുറച്ച് സിനിമകളില്‍ പാടി ഒരു സംസ്ഥാന അവാര്‍ഡും ലഭിച്ച ആ കാലത്തൊരു നാളാണ് എസ്പിബിയെ ആദ്യം കാണുന്നത്. 90കളുടെ തുടക്കമാണ്. ഒരു പാട്ട് റെക്കോഡിംഗ് കഴിഞ്ഞിറങ്ങി ചെന്നൈ പ്രസാദ് സ്റ്റുഡിയോയ്ക്കു മുന്നിലെ കടയില്‍ നിന്നും ചായ കുടിക്കുകയായിരുന്നു ഞാനും ജോണ്‍സേട്ടനും. ഇടതു വശത്തെ ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നിറങ്ങി വരുന്ന നല്ല വണ്ണവും ഒത്ത ഉയരവുമുളള ആളെ ഞാന്‍ കൗതുകത്തോടെ നോക്കി. ഇടതുകൈയില്‍ ഐസ് ക്യൂബ് നിറഞ്ഞ ചഷകം, മറ്റേ കൈയില്‍ എരിയുന്ന സിഗരറ്റുമായി മഴയിലേക്ക് നോക്കി നില്‍ക്കുകയാണ് അദ്ദേഹം. ചാറ്റല്‍മഴക്കിടയിലൂടെ ആ മുഖം തെളിഞ്ഞു കണ്ടു. മനസ് ആഹ്ലാദത്തോടെ മന്ത്രിച്ചു. എസ്പിബി അഥവാ എസ്പി ബാലസുബ്രഹ്മണ്യം.

”പരിചയപ്പെടുത്താം നീ വാ” എന്നു പറഞ്ഞ് ജോണ്‍സേട്ടന്‍ മുന്നില്‍ നടന്നു. അങ്ങനെ അദ്ദേഹത്തെ പരിചയപ്പെടുത്തി. എസ്പിബി എന്നെ സൂക്ഷിച്ചു നോക്കി, വേഗം കൈയിലെ സിഗരറ്റ് വലിച്ചെറിഞ്ഞു പറഞ്ഞു ”മോനെ, ഒരു ഗായകനാണെങ്കില്‍ ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്”. തുടര്‍ന്ന് അദ്ദേഹത്തൊടൊപ്പം ഡബ്ബിംഗ് സ്റ്റുഡിയോയില്‍ പോയി കമല്‍ഹാസന്റെ മേയര്‍ കഥാപാത്രത്തിന് ഗാഭീര്യം നിറഞ്ഞ ശബ്ദം പകരുന്നത് ആരാധനയോടെ കേട്ടിരുന്നു.
രോഗബാധിതനായപ്പോഴും അദ്ദേഹം ഞങ്ങളുടെ ഇന്ത്യന്‍ സിങ്ങേഴ്സ് റൈറ്റ്സ് അസോസിയേഷന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വോയ്സ് മെസേജ് ഇടുമായിരുന്നു. ഐസിയുവില്‍ പോകുംവരെ. അദ്ദേഹത്തിന്റെ ജീവിതത്തിലെ കഠിന പരീക്ഷണങ്ങള്‍ തന്നെയായിരുന്നു അവസാന നാളുകള്‍. ഒരിക്കലും മരിക്കില്ലെന്ന് ഞാന്‍ വിശ്വസിച്ചിരുന്ന വ്യക്തിയാണദ്ദേഹം.

മരണശേഷം കവി പി.കെ. ഗോപി വിളിച്ചു എസ്പിബിയെ കുറിച്ച് അദ്ദേഹമെഴുതിയ ഒരു ഗാനം ആലപിക്കുന്നതിനെ കുറിച്ചു പറഞ്ഞു. അത് വേണുവിന്റെ ശബ്ദത്തില്‍ കൃത്യമാകും എന്നു പറഞ്ഞു. കോഴിക്കോടുള്ള നോബി ബെന്‍ടെക്സ് സംഗീതം നല്‍കിയ ‘ഇളയനിലാവ് പൊലിഞ്ഞു’ എന്ന ഗാനം. എസ്പിബിയുടെ ഗാനങ്ങളുടെ ആദ്യവരികള്‍ നിറഞ്ഞൊരു പാട്ട്. ഗദ്ഗദത്തോടെ മാത്രമേ ആ ഗാനം പാടാനായുള്ളൂ. എന്റെ യൂട്യൂബ് ചാനലായ ‘ഹൃദയവേണു’ ചാനലിലൂടെയായിരുന്നു ഗാനത്തിന്റെ റിലീസ് എന്നും വേണുഗോപാല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.