സിനിമാരംഗം കെട്ടിക്കൊണ്ടു പോയ വീട് പോലെ, എപ്പോള്‍ വേണമെങ്കിലും ഇറക്കി വിടാം; വീണാ നായര്‍

മിനിസ്‌ക്രീനില്‍ നിന്ന് സിനിമയിലെത്തിയ നടിയാണ് വീണാ നായര്‍. ഇപ്പോള്‍ സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമാണ് നടി. ടെലിവിഷന്‍ ലോകം തനിയ്ക്ക് സ്വന്തം വീട് പോലെയും സിനിമ കെട്ടിക്കൊണ്ടുപോയ വീട് പോലെയുമാണെന്നാണ് വീണാ നായര്‍ പറയുന്നത്. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അനുഭവം പങ്കുവെച്ചാണ് നടി ഇക്കാര്യം പറഞ്ഞത്.

സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിട്ട് ഷൂട്ട് തുടങ്ങുന്നതിന്റെ തലേ ദിവസം ‘അയ്യോ അത് ഒരു ട്വിസ്റ്റ് സംഭവിച്ചായിരുന്നു’ എന്ന് പറയും. അങ്ങനെ ടൊവിനോ തോമസിന്റെ സിനിമയില്‍ ഒരു അവസരം വന്നിരുന്നു. പൊതുവെ പേമന്റ് പറയുമ്പോള്‍ ഞാന്‍ പ്രൊഡക്ഷന്റെ സൈഡും നോക്കി, നിങ്ങള്‍ക്ക് സൗകര്യം പോലെ എന്നാണ് പറയാറുള്ളത്.

ആ സിനിമയ്ക്ക് വേണ്ടി ഞാന്‍ എന്റെ 15 ദിവസത്തെ ഡേറ്റ് ബ്ലോക്ക് ചെയ്തു. അതിനിടയില്‍ വന്ന ഉദ്ഘാടനങ്ങള്‍ എല്ലാം ഒഴിവാക്കി. പറഞ്ഞ ഡേറ്റ് ആയിട്ടും വിളിക്കാതെയായപ്പോള്‍ ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ചു. അയ്യോ അതില്‍ ചെറിയൊരു മാറ്റം ഉണ്ട്. സ്‌ക്രിപ്റ്റ് റൈറ്റര്‍ക്ക് അറിയാവുന്ന ഒരു കുട്ടിയ്ക്ക് വേണ്ടി ആ വേഷം പോയി’ എന്ന് പറഞ്ഞു. എങ്കില്‍ നിങ്ങള്‍ ഒന്ന് വിളിച്ച് പറയണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ ക്ഷമ പറഞ്ഞു. എന്തായാലും ആ സിനിമ എട്ട് നിലയില്‍ പൊട്ടി.

യാദൃശ്ചികമായി ആ സിനിമയുടെ നിര്‍മാതാവിനെ കാണാന്‍ ഇടയായി. എന്നാലും സര്‍ എന്നെ ആ വേഷത്തില്‍ നിന്ന് ഒഴിവാക്കിയല്ലോ എന്ന് ഞാന്‍ വെറുതേ പറഞ്ഞു. അപ്പോഴാണ് അദ്ദേഹം പറയുന്നത്, ‘ഞാനും വീണയോട് ചോദിക്കാനിരിക്കുകയായിരുന്നു. പതിനഞ്ച് ദിവസത്തെ ഷൂട്ടിന് വേണ്ടി വീണ അഞ്ച് ലക്ഷം ആവശ്യപ്പെട്ടത് എന്താ’ എന്ന്. ഞാന്‍ ഞെട്ടിപ്പോയി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നോട് പറഞ്ഞ കാര്യം കേട്ട് അദ്ദേഹവും ഞെട്ടി.

അങ്ങിനെയാണ് സിനിമ, അതാണ് സിനിമ കെട്ടിക്കൊണ്ടുപോയ വീട് പോലെയാണ് എന്ന് പറഞ്ഞത്. സിനിയില്‍ നിന്ന് എനിക്ക് മറ്റൊരു തരത്തിലുള്ള മോശം അനുഭവം ഉണ്ടായിട്ടില്ല. അഭിനയിച്ച സിനിമയ്ക്ക് പ്രതിഫലം കിട്ടാതെയും ആയിട്ടില്ല- വീണ നായര്‍ പറഞ്ഞു