ഇത്ര മണിക്കൂര്‍ പാടാം, അതിന് ശേഷം പറ്റില്ലെന്ന് പറയും, ഒരുപാട് കരഞ്ഞു.. ഇനി സഹിക്കേണ്ടെന്ന് തീരുമാനിച്ചു: വൈക്കം വിജയലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. വ്യക്തി ജീവിതത്തില്‍ പല പ്രതിസന്ധികളും ഗായികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വിവാഹം ബന്ധം പരാജയപ്പെട്ടതായിരുന്നു ഇതിലൊന്ന്. 2018ല്‍ ആയിരുന്നു മിമിക്രി ആര്‍ട്ടിസ്റ്റ് ആയിരുന്ന അനൂപും വൈക്കം വിജയലക്ഷ്മിയും വിവാഹിതരായത്. 2021ല്‍ ആണ് ഇവര്‍ വേര്‍പിരിഞ്ഞത്.

എല്ലാം സഹിച്ച് ജീവിക്കേണ്ട കാര്യമില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് താന്‍ വിവാഹ ബന്ധം വേര്‍പെടുത്തിയത് എന്നാണ് ഗായിക പറയുന്നത്. മുന്‍ ഭര്‍ത്താവ് സംഗീതത്തെ നിരുത്സാഹപ്പെടുത്തി. എന്ത് ചെയ്താലും നെഗറ്റീവ് ആണ് പറയുക. കൈ കൊട്ടുന്നത്, താളം പിടിക്കുന്നത് ഒന്നും ഇഷ്ടമല്ല.

ഇത്ര മണിക്കൂര്‍ പാടാം, അതിന് ശേഷം പാടാന്‍ പറ്റില്ലെന്ന് പറയും. സാഡിസ്റ്റ് ആയിരുന്നു. താന്‍ എപ്പോഴും കരയുമായിരുന്നു. അച്ഛനെയും അമ്മയെയും തന്റെയടുത്ത് നിന്ന് പിരിക്കാന്‍ നോക്കി. അതൊന്നും തനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല. എല്ലാം അറിഞ്ഞല്ലേ കല്യാണം കഴിച്ചതെന്ന് താന്‍ ചോദിച്ചു.

നിങ്ങളുടെ കൂടെ കഴിയാന്‍ പറ്റില്ലെന്ന് താന്‍ പറഞ്ഞു. ആ തീരുമാനം സ്വയം എടുത്തതായിരുന്നു. ആരും തന്നോട് പറഞ്ഞതല്ല. എല്ലാം സഹിച്ച് കഴിയേണ്ട ആവശ്യം ഇല്ല. സംഗീതത്തിനാണ് പ്രാധാന്യം. സംഗീതവും സന്തോഷവും. അതില്ലാത്തിടത്ത് സഹിച്ച് ജീവിക്കേണ്ട കാര്യമില്ല.

പല്ലിന് കേട് വന്നാല്‍ ഒരു പരിധി വരെ സഹിക്കും. വളരെ വേദനിച്ചാല്‍ ആ പല്ല് പറിച്ച് കളയണം. ആളുകള്‍ എന്ത് വിചാരിക്കും എന്ന് താന്‍ ആലോചിക്കാറില്ല. എന്ത് വിചാരിച്ചാല്‍ എന്താണ്. നമ്മളുടെ സ്വാതന്ത്ര്യം നമ്മളുടെ കൈയിലാണ് എന്നാണ് വിജയലക്ഷ്മി ഒരു ഷോയില്‍ സംസാരിക്കവെ പറയുന്നത്.