വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കല്‍ കൂടി കാണാനായി, ഈ യുദ്ധം വിനയന്‍ വിജയിച്ചു: വി.എ ശ്രീകുമാര്‍

‘പത്തൊമ്പതാം നൂറ്റാണ്ട്’ സിനിമയെയും വിനയനെയും പ്രശംസിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍. വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കല്‍കൂടി കാണാനായി, ഈ യുദ്ധം വിനയന്‍ വിജയിച്ചു എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. സിജു വിത്സന്റെ കഠിനാദ്ധ്വാനവും പ്രതിഭയും ഒന്നിപ്പിച്ചത് ഏറെ പ്രിയപ്പെട്ടതായി തോന്നിയെന്നും സംവിധായകന്‍ കുറിച്ചു.

വി.എ ശ്രീകുമാറിന്റെ കുറിപ്പ്:

ഒറ്റപ്പാലം ലാഡര്‍ തിയേറ്ററിലാണ് ‘പത്തൊന്‍പതാം നൂറ്റാണ്ട്’ കണ്ടത്. ചരിത്രം ഓര്‍മ്മിക്കപ്പെടാതെ പോകുന്നത് അവ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള കാലത്തെ സത്യസന്ധമായി പുനരാവിഷ്‌ക്കരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ചരിത്രരേഖകള്‍ വളരെ കുറവായതിനാല്‍ തിരക്കഥ എഴുതിയ സംവിധായകന്‍ വിനയന്‍ ഭാവനയെ നീതിപൂര്‍വ്വം വിനിയോഗിച്ചിട്ടുണ്ട്.

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന പോരാളി എക്കാലത്തും ആവേശമാണ്. ജാതി- പുരുഷ മേലാളത്തം കൊണ്ടാടിയ ദുരാചാരങ്ങളെ ചിത്രം തുറന്നു കാണിക്കുന്നു.സ്ത്രീ മുന്നേറ്റങ്ങളിലെ ലോകോത്തര പ്രതീകമാണ് മുലക്കരത്തിന് എതിരെ രക്തസാക്ഷിയായ നങ്ങേലി. ആ ചരിത്രത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തിന് നടുക്കത്തോടെ മാത്രമേ സാക്ഷ്യം വഹിക്കാനാകു.

വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കല്‍കൂടി കാണാനായതില്‍ സന്തോഷം. ധീരമായി ഈ ചരിത്ര ദൗത്യം ഏറ്റെടുത്ത നിര്‍മ്മാതാവ് ഗോകുലം ഗോപാലന് അഭിനന്ദനം. നായകന്‍ സിജു വിത്സന്‍ കഠിനാദ്ധ്വാനവും പ്രതിഭയും ഒന്നിപ്പിച്ചത് ഏറെ പ്രിയപ്പെട്ടതായി. പിന്നെ ഷാജിയുടെ ക്യാമറയടക്കമുള്ള അണിയറയിലെ ദൃശ്യ സന്നാഹം നല്‍കിയ അനുഭവം മറക്കാനാകില്ല- ഈ യുദ്ധം ടീം വിനയന്‍ ജയിച്ചു