'രോമേശ്വരനായ ബിജു മേനോനെ വിവാഹം ചെയ്യേണ്ടി വന്ന സംയുക്ത, ആഗ്രഹിച്ചത് മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ പ്രണയിക്കാന്‍'; ഊര്‍മിള ഉണ്ണിയുടെ കുറിപ്പ്

‘മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച സംയുക്ത വര്‍മ്മ, രോമേശ്വരനായ ബിജു മേനോനെ’ പ്രണയിച്ച കഥപറഞ്ഞ് നടി ഊര്‍മിള ഉണ്ണി. താരങ്ങളുടെ 20-ാം വിവാഹവാര്‍ഷിക ദിനത്തില്‍ നടിയും സംയുക്തയുടെ ചെറിയമ്മയുമായ ഊര്‍മിള ഉണ്ണി പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കുട്ടിക്കാലത്തെ സംയുക്തയുടെ വികൃതിയും കുറുമ്പുമൊക്കെ ഊര്‍മിള കുറിപ്പില്‍ പറയുന്നുണ്ട്. 14-ാം വയസില്‍ ഹിന്ദി പാട്ടുകള്‍ കണ്ട് പ്രേമിക്കാന്‍ മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ കണ്ടുപിടിച്ചു തരണമെന്ന് സംയുക്ത പറഞ്ഞതും ഊര്‍മിള രസകരമായി എഴുതിയിട്ടുണ്ട്.

ഊര്‍മിള ഉണ്ണി കുറിപ്പ്:

ജീവിതം സുന്ദരം

കുട്ടിക്കാലത്ത് നല്ല കുറുമ്പിയായിരുന്നു സംയുക്ത. എവിടെയായാലും ഉള്ള സ്ഥലത്ത് വേഗത്തില്‍ വട്ടത്തില്‍ ഓടുക, വീഴുക ശരീരമാകെ മുറിവേല്‍പ്പിക്കുക അതാണ് ഹോബി! വീട്ടില്‍ നിന്നു നടക്കാവുന്ന ദൂരമേയുള്ളു സ്‌ക്കൂളിലേക്ക്. വൃത്തിയായി ഒരുക്കിയാണ് അവളെ സ്‌ക്കൂളിലേക്ക് വിടുക. എന്റെ ചൂണ്ടുവിരല്‍ പിടിച്ചു നടക്കുമ്പോള്‍ അവള്‍ പറയും ഹോം വര്‍ക്ക് ചെയ്യുമ്പോള്‍ അമ്മ എന്നെ കുറെ ചീത്ത പറഞ്ഞുതാത്താതൈ. എന്നെ അത്രക്ക് ഇഷ്ടമല്ലെങ്കില്‍ ചുരുട്ടി കൂട്ടി വയറ്റിലേക്ക് ഇട്ടോളന്‍ പറയു അമ്മയോട്….. എനിക്കു താത്താതെയ്യെ മാത്രമെ ഇഷ്ടമുള്ളു.

സ്‌ക്കൂളില്‍ നിന്നു തിരിച്ചു വരുമ്പോള്‍ അവളുടെ രൂപമൊന്നു കാണണം, തലമുടിയൊക്കെ ഷോക്കടിച്ച പോലെ പൊങ്ങി നില്‍ക്കുന്നുണ്ടാവും. മേലാ സകലം ചെളി പുരണ്ടിരിക്കും. ഷൂസിന്റെ ലേസ് കൂട്ടികെട്ടി തോളിലിട്ടിരിക്കും. അവള്‍ക്കു 14 വയസ്സായി. ഹിന്ദി പാട്ടുകള്‍ ടിവിയില്‍ കണ്ടിരിക്കുമ്പോള്‍ സംയുക്ത എന്നോടു പറഞ്ഞു.’മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ താത്താ തൈ എനിക്കു കണ്ടു പിടിച്ചു തരണം… പ്രേമിക്കാനാ’… ഉമചേച്ചി എന്നെ അടുക്കളയില്‍ നിന്നു കണ്ണുരുട്ടി നോക്കി. സംയുക്ത സിനിമാ താരമായി. അവള്‍ക്കു തിരക്കായി. എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു സംയുക്തയും ബിജു മേനോനും പ്രണയത്തിലാണെന്ന് കേള്‍ക്കുന്നല്ലോ ഊര്‍മ്മിളേ ….

ഞാന്‍ പൊട്ടിച്ചിരിച്ചു !’ചുമ്മാ ‘! ഒന്നാമത്തെ കാര്യം അവള്‍ പ്രണയിക്കുന്നത് പോലും എന്നോട് ചോദിച്ചിട്ടായിരിക്കും… പിന്നെ മിനുമിനാ മുഖമുള്ളയാള്‍ വേണമല്ലോ.. അല്ലാതെ രോമേശ്വരനായ ബിജുനെ അവള്‍ക്കു ശരിയാവുമോ…? നമ്മുടെ മനസ്സില്‍ കുട്ടികള്‍ വലുതാവലേയില്ല. ഞാനെന്തു മണ്ടിയാണ് അവള്‍ പ്രണയമൊക്കെ എന്നോട് പറയുമെന്നു കരുതി വെറുതെ കാത്തിരുന്നു….. അവരുടെ ഇരുപതാം വിവാഹ വാര്‍ഷികം വന്നെത്തി. ഞാന്‍ സംയുക്തയോടു ചോദിച്ചു എങ്ങിനെ പോകുന്നു കുടുംബ ജീവിതം? അവള്‍ പറഞ്ഞു; ”ചിലര്‍ നമ്മുടെ ജീവിതത്തില്‍ എത്തുമ്പോള്‍ മുതല്‍ നമുക്ക് ഒരു ഉത്തരവാദിത്വം അനുഭവപ്പെടും.

അതു തോന്നിയാല്‍ ആ ബന്ധം നിലനില്‍ക്കും. സ്‌നേഹത്തിനു വേണ്ടിയുള്ള വിട്ടുവീഴ്ചകളാണ് പിന്നീടങ്ങോട്ട്. ഞാനിപ്പോള്‍ സംയുക്തയല്ല; സംതൃപ്തയാണ് താത്താ തൈ…. ഞാന്‍ കുസൃതി ചോദ്യം ചോദിച്ചു.. അപ്പൊ മിനുമിനുത്ത മുഖമുള്ളയാള്‍? അവള്‍ പൊട്ടി ചിരിച്ചു എന്നിട്ട് മമ്മുക്കയുടെ വാക്കുകള്‍ കടമെടുത്തു. ഭാര്യാഭര്‍ത്തൃബന്ധം എന്നു പറയുന്നത് ഒരു രക്തബന്ധമല്ല, പക്ഷെ എല്ലാ ബന്ധങ്ങളും, ജീവിതവും ഒക്കെ തുടങ്ങുന്നത് ഒരു വിവാഹബന്ധത്തില്‍ നിന്നാണ്. പരസ്പരം മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളിയുണ്ടെങ്കില്‍ പിന്നെ ജീവിതം സുന്ദരം . ‘ജന്മങ്ങള്‍ക്കപ്പുറമെന്നോ ,ഒരു ചെമ്പകം പൂക്കും സുഗന്ധം.. ( ഇന്നു വിവാഹ വാര്‍ഷികം )