മമ്മൂട്ടി എന്ന മനുഷ്യനില്‍ ഞാന്‍ കണ്ട മറ്റൊരു സവിശേഷത അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത മതേതര ബോധം: ഉണ്ണി ആര്‍

മമ്മൂട്ടി എന്ന മനുഷ്യനില്‍ താന്‍ കണ്ട ഏറ്റവും വലിയ സവിശേഷത അദ്ദേഹത്തിന്റെ വിട്ടുവീഴ്ച്ചയില്ലാത്ത മതേതര ബോധമാണെന്ന് ഉണ്ണി ആര്‍. നമ്മുടെകാലത്ത് ഒരാള്‍ക്കു മതേതരനായി ജീവിക്കാന്‍ കഴിയുമെങ്കില്‍ അത്രത്തോളം മഹദ്പൂര്‍ണമായി മറ്റൊന്നില്ല. അപ്രതീക്ഷിതമായ വഴികളിലൂടെയാവും ചില നേരങ്ങളില്‍ അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങള്‍ നടന്നു പോവുക. ലോകരാഷ്ട്രീയം മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെ അതില്‍ ഉള്‍ച്ചേരുമെന്നും മനോരമയില്‍ മമ്മൂട്ടിയെക്കുറിച്ചെഴുതിയ ലേഖനത്തില്‍ അദ്ദേഹം കുറിച്ചു.

അംബേദ്കറുടെ ജീവിതം ചലച്ചിത്രമാക്കിയപ്പോള്‍ അതിനായി തിരഞ്ഞെടുക്കപ്പെട്ടത് ഈ മനുഷ്യനായിരുന്നു എന്നതു ചരിത്ര നിയോഗമായിരിക്കണം. മാറുന്ന രാഷ്ട്രീയ കാലാവസ്ഥയ്ക്കനുസരിച്ചു തീവ്ര മതനിലപാടുകളിലേക്കു ചുവടുമാറിയ ഒരു നടനായിരുന്നു അംബേദ്കറായി വേഷമിട്ടിരുന്നതെങ്കില്‍ അത് എത്രമാത്രം സങ്കടകരവും ചരിത്രത്തിലെ ഏറ്റവും വലിയ ദുര്‍വിധിയുമായി മാറുമായിരുന്നു എന്നോര്‍ക്കുക. അവിടെയാണു ചിലരെ കാലത്തിന്റെ നേരിനൊപ്പം സഞ്ചരിക്കാന്‍ പ്രകൃതി തിരഞ്ഞെടുക്കുക. ആ തിരഞ്ഞെടുപ്പില്‍ ഈ മൂന്ന് അക്ഷരങ്ങളുണ്ട്: മമ്മൂട്ടി ഉണ്ണി ആര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മലയാള സിനിമയില്‍ അരനൂറ്റാണ്ട് പിന്നിട്ട മമ്മൂട്ടിക്ക് നാളെ പിറന്നാളാണ്. ഭീഷ്മ പര്‍വ്വം, പുഴു തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. ഇതിന് പുറമെ മമ്മൂട്ടി വീണ്ടുമൊരു തെലുങ്ക് ചിത്രത്തിലും അഭിനയിക്കുകയാണ്. രസകരമായ വസ്തുത തെലുങ്കില്‍ മമ്മൂട്ടി അഭിനയിക്കുന്നത് വില്ലന്‍ വേഷത്തിലാണെന്നതാണ്.