രാഷ്ട്രീയ അജണ്ട പറയാന്‍ അഞ്ചു കോടിയുടെ സിനിമ എടുക്കാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍, അതിന് ഫെയ്‌സ്ബുക്ക് മതി: ഉണ്ണി മുകുന്ദന്‍

മേപ്പടിയാന്‍ സിനിമയിലെ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രത്തില്‍ സേവാഭാരതിയുടെ ആംബുലന്‍സ് കാണിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിനെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

തന്റെ രാഷ്ട്രീയ അജണ്ട പറയാന്‍ വേണ്ടി അഞ്ചു കോടി മുടക്കി സിനിമ എടുക്കാന്‍ മാത്രം വിഡ്ഢിയല്ല താന്‍ എന്നാണ് നടന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. തന്റെ സിനിമയില്‍ അജണ്ട ഉണ്ട് എന്ന് പറയുന്നതിനോട് യോജിപ്പില്ല.

ശബരിമലയില്‍ പോകാന്‍ കറുപ്പ് വേഷം ധരിച്ചു നിന്നയാള്‍ മുറുക്കാന്‍ ചവച്ചു, ഒരു മുസ്ലിം കഥാപാത്രത്തെ അവഗണിച്ചു എന്ന പ്രചാരണം വളരെയേറെ വേദനിപ്പിച്ചു. മലയ്ക്ക് പോകുന്നയാളുടെ മനസും ശരീരവും ശുദ്ധീകരിച്ച ശേഷമാണ് യാത്ര. അന്നേരം മറ്റൊരാളോട് വിദ്വേഷം ഉള്ളില്‍ വച്ച് പെരുമാറേണ്ട കാര്യം തന്നെയില്ല.

അജണ്ട പറയാനും വേണ്ടി ഒരു സിനിമയെടുത്ത് തീര്‍ക്കാന്‍ കോടികള്‍ തന്റെ കയ്യിലില്ല. അങ്ങനെ ചിന്തിക്കാറുമില്ല. തന്റെ രാഷ്ട്രീയ ചിന്തകളോ ആശയങ്ങളോ പറയണമെങ്കില്‍ ഒരു രൂപ ചിലവില്ലാതെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സാധിക്കും. അതിനായി അഞ്ച് കോടിയുടെ പടമെടുക്കാനും വേണ്ടി വിഡ്ഢിയല്ല താന്‍.

അങ്ങനെ വല്ലതും ഉണ്ടായിരുന്നു, അതിനെ പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടിയെങ്കില്‍, ‘ആഹാ, കണ്ടുപിടിച്ചല്ലോ’ എന്ന് പറഞ്ഞേനെ. പത്തു കൊല്ലം സിനിമയില്‍ നിന്ന് ഉണ്ടാക്കിയ പണം കൊണ്ട്, വേറൊരു മതത്തിലെ ആള്‍ക്കാരെ തരംതാഴ്ത്തി കാണിക്കേണ്ട ആവശ്യം ഇല്ല.

തനിക്ക് പറയാനുള്ളത് നേരേ പറയും. ഇത്രയും നാള്‍ അങ്ങനെയാണ് ജീവിച്ചത്, ഇനിയും അങ്ങനെ തന്നെയാവും. ഒരു ആശയം സിനിമയില്‍ ഒളിച്ചു കടത്തേണ്ടതില്ല എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. കോവിഡ് കാലത്ത് ഫ്രീയായി ആംബുലന്‍സ് തന്നതിനാലാണ് സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചത് എന്നും താരം വ്യക്തമാക്കി.