ആറാട്ടിലെ ആ ഗാനം കോപ്പിയടിച്ചതോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ രാജ്

മോഹന്‍ലാലിന്റെ ‘ആറാട്ട്’ ചിത്രത്തിലെ ഗാനം കോപ്പിയടിച്ചതാണെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംഗീത സംവിധായകന്‍ രാഹുല്‍ രാജ്. ചിത്രത്തിലെ ‘ഒന്നാം കണ്ടം’ എന്ന ഗാനത്തിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ആ ട്യൂണ്‍ താന്‍ സിനിമകളില്‍ നിന്നോ ആല്‍ബത്തില്‍ നിന്നോ കോപ്പി അടിച്ചതല്ല.

ദശാബ്ദങ്ങള്‍ ആയി ക്ഷേത്രങ്ങളില്‍ കേട്ട് വരുന്ന, ഒരു വലിയ വിഭാഗം മലയാളികള്‍ക്കും തമിഴര്‍ക്കും പരിചിതമായ ഒരു ഈണം ആണ്. പരമ്പരാഗതമായി പരിചതമായ ഒരു നാടന്‍ പ്രയോഗം പാട്ടിനിടയില്‍ ഉപയോഗിക്കണം എന്ന ചിന്തയില്‍ നിന്നുമാണ് ഗാനത്തില്‍ ട്യൂണ്‍ ഉള്‍പ്പെടുത്തിയത് എന്ന് രാഹുല്‍ രാജ് പറയുന്നു.

രാഹുല്‍ രാജിന്റെ കുറിപ്പ്:

ആറാട്ടിലെ ‘ഒന്നാം കണ്ടം’ എന്ന ഗാനത്തില്‍ 01:16 തൊട്ട് 01:31 വരെയുള്ള ഭാഗത്ത് വരുന്ന ഒരു കോറസ് ബിറ്റിനെ കുറിച്ച് പലയിടത്തും വിമര്‍ശനങ്ങള്‍ കണ്ടിരുന്നു. അതിന്റെ ഈണം ഞാന്‍ പത്ത് വര്‍ഷം മുമ്പിറങ്ങിയ ഒരു ഗാനത്തില്‍ നിന്നും പകര്‍ത്തിയതാണെന്ന്. ഇതേ ഈണം തന്നെ അതിനും മുമ്പിറങ്ങിയ മറ്റൊരു ഗാനത്തില്‍ നിന്നുമാണെടുത്തത് എന്ന് മറ്റു ചിലര്‍ പറയുന്നു. ഇതിനെ കുറിച്ച് ഒരു ധാരണ തരാനാണ് എന്റെയീ പോസ്റ്റ്.

ഈ ബിറ്റ് സിനിമാ പാട്ടുകളില്‍ നിന്നോ ആല്‍ബത്തില്‍ നിന്നോ ഒന്നും എടുത്തതല്ല. ദശാബ്ദങ്ങള്‍ ആയി ക്ഷേത്രങ്ങളില്‍, ഉത്സവങ്ങളില്‍ ഒക്കെ കേട്ട് വരുന്ന, തൊണ്ണൂറുകളിലോ അതിന് മുമ്പോ ജനിച്ച ഒരു വലിയ വിഭാഗം മലയാളികള്‍ക്കും, തമിഴര്‍ക്കും പരിചിതമായ ഒരു ഈണം ആണ്.

വീര വിരാട കുമാര എന്ന കുമ്മിപ്പാട്ട് ‘കുത്തിയോട്ട’ത്തിലെ പ്രശസ്തമായ പല ഭാഗങ്ങളും തമിഴ് സാഹിത്യത്തിലെ അഗ്രഗണ്യനായ ശ്രീ ഭാരതീയാരുടെ കുമ്മി അടി തമിഴ് നാട് എന്ന കൃതിയുടെ ഗാനാലാപനവും ഇതേ രൂപത്തില്‍ തന്നെ ആണ്. തിരുവാതിരകളിയിലും പലപ്പോഴും ഇതേ ഈണം കേള്‍ക്കാം. ആഘോഷങ്ങളില്‍ പൊതുവായി ആളുകള്‍ ഏറ്റ് പാടുന്ന ഈ നാടന്‍ ഈണം, ഒന്നാം കണ്ടം എന്നഗാനത്തിന്റെ ഇടയില്‍ ചേര്‍ത്തത് മനപ്പൂര്‍വ്വം തന്നെയാണ്.

ഏ. ആര്‍. റഹ്‌മാന്റെ ‘മാര്‍ഗഴി പൂവേ’ എന്ന മാസ്റ്റര്‍പീസ് തുടങ്ങുമ്പോഴുള്ള FLUTE PRELUDE/INTRO, ‘കൗസല്യാ സുപ്രജാ..’ എന്ന നമുക്കെല്ലാം അറിയുന്ന വെങ്കടേശ്വര സുപ്രഭാതത്തിന്റെ ഈണം ഉപയോഗിച്ചത് പോലെ. ഞാന്‍ ആറാട്ടില്‍ ഉപയോഗിച്ച ഇതേ ഈണം, റഹ്‌മാന്‍ സര്‍ അദ്ദേഹത്തിന്റെ ‘ആഹാ തമിഴമ്മാ…’ എന്ന ഹിറ്റ് ഗാനത്തിലും ഉപയോഗിച്ചിട്ടുണ്ട്.

പരമ്പരാഗതമായി പരിചതമായ ഒരു നാടന്‍ പ്രയോഗം ഈ പാട്ടിനിടയില്‍ ഉപയോഗിക്കണം എന്ന ദൃഢ നിശ്ചയത്തോടെയാണ് ഞാന്‍ ഈ ഗാനത്തില്‍ അത് ഉള്‍പ്പെടുത്തിയത്. ഇങ്ങനെയുള്ള സിറ്റുവേഷനുകളില്‍ അല്ലാതെ, ചോട്ടാ മുംബൈയില്‍ തുടങ്ങി, ആറാട്ട് വരെ എത്തി നില്‍ക്കുന്ന എന്റെയീ 15 വര്‍ഷത്തെ കരിയറില്‍, ഞാന്‍ അറിഞ്ഞുകൊണ്ട് മറ്റൊരു ഗാനത്തില്‍ നിന്ന് ഈണം പകര്‍ത്തിയിട്ടില്ല എന്ന് ഉറപ്പിച്ച് പറയാം. അത് ഞാന്‍ എനിക്ക് അനുഗ്രഹമായി കിട്ടിയ എന്റെ തൊഴിലിനോട് എനിക്ക് പുലര്‍ത്താന്‍ കഴിയുന്ന ആത്മാര്‍ഥതയായെ കണ്ടിട്ടുള്ളൂ.